ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍

 
Kerala_Sunset
ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍

ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ട് മനുഷ്യര്‍ അന്ധകാരങ്ങളുടെ അടിത്തട്ടില്‍ ആണ്ടുകഴിഞ്ഞ കാലഘട്ടമായിരുന്നു. വര്‍ഗവിവേചനം, സാമ്പത്തികചൂഷണം, ധര്‍മച്യുതി, അക്രമം, അനീതി…….ഇരുട്ടിനുമേല്‍ ഇരുട്ട്. വിനോദത്തിനായി മനുഷ്യപുത്രരെയും ഹിംസ്രജീവികളെയും പരസ്പരം പോരടിപ്പിച്ച് വരേണ്യവര്‍ഗം വിനോദിച്ചു. അടിമകളുംയുദ്ധത്തടവുകാരും മൃഗീയമായി കൊലചെയ്യപ്പെട്ടു. പെണ്‍കുട്ടികള്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. മദ്യം, ചൂതാട്ടം, കൊല, കൊള്ള, വ്യഭിചാരം, സ്ത്രീപീഡനം തുടങ്ങി സമൂഹത്തിന്റെ മുഖമുദ്രകളായിത്തീര്‍ന്ന എന്തെല്ലാം പാതകങ്ങള്‍…….ഇത്തരം ഒരു സാഹചര്യത്തിലാണ് പ്രവാചകന്‍ മുഹമ്മദ്(സ) വിശുദ്ധ ഖുര്‍ആനുമായി രംഗത്തുവരുന്നത്. ഖുര്‍ആന്റെ ദൌത്യം അത് സ്വയം പ്രഖ്യാപിച്ചു:

‘ജനങ്ങളെ അവരുടെ നാഥന്റെ അനുവാദപ്രകാരം അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നതിനുവേണ്ടി ഈ ഗ്രന്ഥം നാം നിനക്ക് അവതരിപ്പിച്ചു. ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം ഏതൊരു അല്ലാഹുവിന്റേതാണോ അതേ അജയ്യനും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്”. (ഇബ്രാഹീം: 1,2)

വിജ്ഞാനത്തിലേക്ക്; വെളിച്ചത്തിലേക്ക്

ഖുര്‍ആന്റെ ആദ്യത്തെ ആഹ്വാനം വിജ്ഞാനം സമ്പാദിക്കാനായിരുന്നു. പ്രവാചകന് ലഭിച്ച ആദ്യത്തെ ദിവ്യബോധനം ഇങ്ങനെ: ‘വായിക്കുക, സ്രഷ്ടാവായ നിന്റെ നാഥന്റെ നാമത്തില്‍. രക്തപിണ്ഡത്തില്‍നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അവന്‍ അഭ്യസിപ്പിച്ചു” (അല്‍അലഖ്: 1? 5). എഴുത്തും വായനയും അറിയാത്ത സമൂഹത്തെ (നിരക്ഷരര്‍ എന്നര്‍ഥമുള്ള അല്‍ ഉമ്മിയ്യൂന്‍ എന്ന പേരിലാണ് അവരറിയപ്പെട്ടിരുന്നത്) എഴുതാനും വായിക്കാനും വിദ്യയഭ്യസിക്കാനും ഖുര്‍ആന്‍ പ്രേരിപ്പിച്ചു. സാക്ഷരരായ യുദ്ധത്തടവുകാരെ ഉപയോഗപ്പെടുത്തി പ്രവാചകന്‍ അവരില്‍ എഴുത്തും വായനയും സാര്‍വത്രികമാക്കി. വിശുദ്ധഖുര്‍ആന്‍ എഴുതി സൂക്ഷിക്കാനും പ്രവാചകമൊഴികള്‍ രേഖപ്പെടുത്താനും അക്ഷരവിദ്യ അവര്‍ക്കാവശ്യമായിരുന്നു. ഖുര്‍ആന്‍ തെറ്റുകൂടാതെ വായിക്കാന്‍ ലിപി പരിഷ്‌കാരം നടത്തേണ്ടിവന്നു. ഖുര്‍ആന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവര്‍ക്ക് പരിജ്ഞാനം ആര്‍ജിക്കേണ്ടിവന്നു. അങ്ങനെ വ്യാകരണവും അലങ്കാര ശാസ്ത്രവും അവര്‍ സ്വയം കണ്ടുപിടിച്ചു. ഇതര സമൂഹങ്ങളുടെ വിജ്ഞാനവും സംസ്‌കാരവും അറബിയിലേക്ക് തര്‍ജമ ചെയ്ത് വിജ്ഞാനത്തിന്റെ ചക്രവാളങ്ങള്‍ വെട്ടിപ്പിടിച്ചു. ശാസ്ത്രം, തത്വചിന്ത, ദൈവശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അവര്‍ അഗ്രഗണ്യരായി മാറി. ഖുര്‍ആന്‍ അതിന്റെ അനുയായികളെ ആഹ്വാനം ചെയ്തു:

‘ പറയുക; ഭൂമിയില്‍ സഞ്ചരിച്ച് സൃഷ്ടി എങ്ങനെ ആരംഭിച്ചെന്ന് നിരീക്ഷിക്കുക. പിന്നീട് മറ്റൊരിക്കല്‍ കൂടി അല്ലാഹു പുനസൃഷ്ടിക്കും. നിശ്ചയം, അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണ്” (അല്‍അന്‍കബൂത്ത്: 20)

‘ ഭൂമിയില്‍ അവര്‍ സഞ്ചരിച്ചിട്ടില്ലേ? അവര്‍ക്ക് കാര്യം ഗ്രഹിക്കാന്‍ സഹായകമായ ഹൃദയങ്ങളും കേള്‍ക്കാന്‍ കഴിയുന്ന ചെവികളും ഉണ്ടാകാന്‍ അതാവശ്യമാണ്. എന്നാല്‍ കണ്ണുകള്‍ക്കല്ല അന്ധത ബാധിക്കുന്നത്; നെഞ്ചുകളിലുള്ള ഹൃദയങ്ങള്‍ക്കാണ്” (അല്‍ഹജ്ജ്: 46)

ഈ പ്രേരണകളും പ്രോത്സാഹനങ്ങളും നൂറ്റാണ്ടുകളോളം ശാസ്ത്ര – വൈജ്ഞാനിക മേഖലകളില്‍ ആധിപത്യം വാഴാന്‍ മുസ്ലിംകളെ പ്രാപ്തരാക്കി. പില്‍ക്കാലത്ത് പാശ്ചാത്യലോകത്തുണ്ടായ വൈജ്ഞാനിക വികാസത്തിന് അടിത്തറയായി വര്‍ത്തിച്ചത് ഇസ്ലാമിക വിജ്ഞാനങ്ങളാണെന്നത് ഇന്ന് അധികമാരും നിഷേധിക്കാത്ത ഒരു ചരിത്ര വസ്തുതയാണ്.

മനുഷ്യസമത്വം, മാനവികൈക്യം

വര്‍ഗ ? വര്‍ണ ? ഭാഷാ ???? ദേശ ? ജാതി വിഭാഗീയതകള്‍ പരമകാഷ്ഠ പ്രാപിച്ച അന്ധകാരയുഗത്തില്‍ മനുഷ്യ സമത്വത്തിന്റെയും മാനവികൈക്യത്തിന്റെയും സന്ദേശം ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചു.????????? മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്താനങ്ങളാണെന്നും കര്‍മശുദ്ധിയാണ് മഹത്വത്തിന്റെ മാനദണ്ഡമെന്നും അത് പ്രഖ്യാപിച്ചു:

‘മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നാം നിങ്ങളെ സൃഷ്ടിച്ചത്. പിന്നെ നിങ്ങളെ സമൂഹങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം പരിചയപ്പെടേണ്ടതിനാണ്. അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവനാണ്” (അല്‍ഹുജുറാത്ത്: 13)

പ്രവാചകന്‍(സ) പറഞ്ഞു: ‘ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ ജനങ്ങള്‍ സമന്മാരാണ്. അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു മഹത്വവുമില്ല. നിങ്ങളെല്ലാം ആദമിന്റെ സന്തതികള്‍. ആദമാകട്ടെ മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനും.”

റോമക്കാരനായ സുഹൈബിനെയും എത്യോപ്യന്‍ നീഗ്രോയായ ബിലാലിനേയും പേര്‍ഷ്യക്കാരനായ സല്‍മാനെയും ഖുറൈശിയായ ആബൂബക്കറിനെയും അടിമയായ സൈദിനെയും ആദര്‍ശത്തിന്റെ പട്ടുനൂലില്‍ ഖുര്‍ആന്‍ കോര്‍ത്തിണക്കി. അടിമയായ അമ്മാറിനെ ‘സയ്യിദുനാ’ (ഞങ്ങളുടെ നേതാവ്) എന്ന് വിശേഷിപ്പിക്കുന്ന ഹൃദയ സംസ്‌കാരം അവരെ പഠിപ്പിച്ചു. പില്‍ക്കാലത്ത് അടിമ രാജാക്കന്‍മാര്‍ തന്നെ ഇസ്ലാമിക സമൂഹത്തെ ദീര്‍ഘകാലം നയിച്ചു.

ഉച്ചനീചത്വത്തിന്റെ ഉരുക്കുമുഷ്ടിയില്‍ ഞെരുങ്ങിയിരുന്ന ജനസമൂഹങ്ങളെ ഇസ്ലാമിന്റെ സമത്വദര്‍ശനം എന്നും ആകര്‍ഷിച്ചുകൊണ്ടിരുന്നു. നിഷ്‌കൃഷ്ടമായ നീതിക്ക് സാക്ഷികളാകാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്തു:

‘വിശ്വസിച്ചവരേ, നിങ്ങള്‍ നീതിക്കുവേണ്ടി നിലകൊള്ളുന്നവരും അല്ലാഹുവിന്റെ സാക്ഷികളുമാകുവിന്‍. അത് നിങ്ങള്‍ക്കോ നിങ്ങളുടെ തന്നെയോ മാതാപിതാക്കള്‍ക്കോ ബന്ധക്കള്‍ക്കോ ദോഷകരമാണെങ്കില്‍പോലും”. (അന്നിസാഅ്: 135)

‘വിശ്വസിച്ചവരേ, നിങ്ങല്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍. ഒരു ജനതയോടുള്ള വിദ്വേഷം നീതി പ്രവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി ചെയ്യുക. അതാണ് ദൈവഭക്തിക്ക് കൂടുതല്‍ ചേര്‍ന്നത്” (അല്‍മാഇദ: 5).

വനിതകളുടെ മോചനം

സ്ത്രീകള്‍ സമൂഹത്തില്‍ ഏറെ ചൂഷണവും പീഡനവുമനുഭവിച്ചിരുന്നു. സ്ത്രീക്ക് മനുഷ്യാത്മാവ് തന്നെയാണോ ഉള്ളത് എന്നതായിരുന്നു അന്നത്തെ തര്‍ക്കവിഷയം. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയിലൊന്നും സ്ത്രീക്ക് പങ്കാളിത്തമോ അവളുടെ അഭിപ്രായങ്ങള്‍ക്ക് പരിഗണനയോ ഉണ്ടായിരുന്നില്ല. പെണ്‍സന്താനങ്ങള്‍ പിറക്കുന്നതു തന്നെ അപമാനമായി കരുതപ്പെട്ടു:

‘അവരിലൊരാള്‍ക്ക് പെണ്‍കുട്ടി ജനിച്ച വിവരം ലഭിച്ചാല്‍ അവന്റെ മുഖം കറുത്തുപോകുന്നു. അവന്‍ ദുഃഖം കടിച്ചിറക്കുന്നു. ജനത്തില്‍ നിന്നൊളിച്ചു നടക്കുന്നു; ഈ ചീത്ത വാര്‍ത്ത ലഭിച്ച ശേഷം ആരെയും കാണാതിരിക്കാന്‍. അപമാനം സഹിച്ച് കുട്ടിയെ വളര്‍ത്തണമോ അതോ അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ എന്നാണവന്‍ ആലോചിക്കുന്നത് ???? നോക്കുക എത്ര മോശമായ തീരുമാനമാണിവര്‍ അല്ലാഹുവിന്റെ കാര്യത്തിലെടുക്കുന്നത്” (അന്നഹ്ല്!: 58,59)

ഈ അധഃസ്ഥിതിയില്‍ നിന്ന് സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ ഖുര്‍ആന്‍ യത്‌നിച്ചു. മനുഷ്യവംശത്തിന്റെ ഉത്ഭവം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണെന്നും സത്തയില്‍ അവര്‍ ഒന്നാണെന്നും ഖുര്‍ആന്‍ ഉദ്‌ഘോഷിച്ചു:

‘അവന്‍ തന്നെയാണ് ആണും പെണ്ണുമാകുന്ന ഇണകളെ സൃഷ്ടിച്ചത്; ഒരേ ബീജത്തില്‍ നിന്ന്”. (അന്നജ്മ്: 45,46)

മനുഷ്യന്‍ സ്രവിക്കപ്പെടുന്ന ഒരു ഇന്ദ്രിയകണമായിരുന്നില്ലേ? പിന്നീടത് രക്തപിണ്ഡമായി. അങ്ങനെ അല്ലാഹു അവനെ സൃഷ്ടിക്കുകയും കുറ്റമറ്റതാക്കുകയും ചെയ്തു. എന്നിട്ടതില്‍ ആണും പെണ്ണുമാകുന്ന ഇണകളെ പടച്ചു”. (അല്‍ഖിയാമ: 3739)

സ്ത്രീകളോട് നല്ല രീതിയില്‍ വര്‍ത്തിക്കണമെന്നും അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കണമെന്നും ഖുര്‍ആന്‍ ആജ്ഞാപിച്ചു:

‘നല്ല നിലയില്‍ നിങ്ങള്‍ സ്ത്രീകളോട് പെരുമാറുക”. (അന്നിസാഅ്: 19). ‘സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെ ന്യായമായ അവകാശങ്ങളുമുണ്ട്”. (അല്‍ബഖറ: 228)

കുടുംബപരവും സാമൂഹികവുമായ നിരവധി അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് വകവെച്ചുകൊടുത്തു. അനന്തരാവകാശം അക്കൂട്ടത്തില്‍ പെടുന്നു: ‘മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ പുരുഷന്‍മാര്‍ക്ക് വിഹിതമുണ്ട്; മാതാപിതാക്കളും ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറഞ്ഞതായാലും കൂടിയതായാലും ഈ വിഹിതം നിര്‍ബന്ധമാകുന്നു”. (അന്നിസാഅ്: 7)

വിവാഹം, വിവാഹമോചനം എന്നിവയില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി: ‘ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ കഴിയില്ല എന്നാശങ്കയുണ്ടെങ്കില്‍ ഒരാളെ മാത്രമേ വിവാഹം കഴിക്കാവൂ”. (അന്നിസാഅ്: 3). വിവാഹമോചനം രണ്ടു പ്രാവശ്യമാണ്. പിന്നീട് നല്ല നിലയില്‍ നിലനിര്‍ത്തുകയോ അല്ലെങ്കില്‍ ഭംഗിയായി പിരിച്ചയക്കുകയോ വേണം”. (അല്‍ബഖറ: 229).

മുലകുടിപ്രായത്തിലുള്ള കുട്ടികള്‍ ഉള്ളതിന്റെ പേരില്‍ വിവാഹമുക്തയാകുന്ന സ്ത്രീകളെ കഷ്ടപ്പെടുത്തുന്നത് വിലക്കി: ‘കുട്ടിയുടെ പേരില്‍ ഒരു മാതാവും പീഡിപ്പിക്കപ്പെടരുത്” (അല്‍ബഖറ: 233). വിവാഹ മുക്തയാക്കി പറഞ്ഞയക്കുന്ന സ്ത്രീകള്‍ക്ക് താല്‍ക്കാലിക വിഭവം ? മതാഅ്??? ? നല്‍കാന്‍ നിര്‍ദേശിച്ചു: ‘അവര്‍ക്ക് നിങ്ങള്‍ മതാഅ് നല്‍കുക; കഴിവുള്ളവര്‍ അവരുടെ തോതനുസരിച്ചും കഴിവുകുറഞ്ഞവര്‍ അവരുടെ തോതനുസരിച്ചും”. (അല്‍ബഖറ: 236).

പരസ്പരം സഹകരിച്ചും ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടും ആദരിച്ചും മുന്നോട്ടുപോകുന്ന ഒരു സാമൂഹിക വ്യവസ്ഥ ഖുര്‍ആന്‍ നടപ്പില്‍ വരുത്തി: ‘വിശ്വാസികളും വിശ്വാസിനികളും പരസ്പരം ആത്മമിത്രങ്ങളാണ്. അവര്‍ നന്മ കല്‍പ്പിക്കുന്നു. തിന്മ വിലക്കുന്നു. നമസ്‌കാരം നില നിര്‍ത്തുകയും സക്കാത്ത് നല്‍കുകയും ചെയ്യുന്നു. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. ആ വിഭാഗത്തോട് അല്ലാഹു കരുണ കാണിക്കുക തന്നെ ചെയ്യും”. (അത്തൌബ: 71)??

അടിമത്തത്തിന് അറുതി

മനുഷ്യരെ കന്നുകാലികളെപ്പോലെ വില്‍ക്കുകയും വാങ്ങുകയും സുഖഭോഗവസ്തുക്കളായി ഉപയോഗിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ഖുര്‍ആന്‍ അവതരിച്ചത്. സമൂഹത്തില്‍ ആഴത്തില്‍ വേരോടുകയും സാമ്പത്തിക മേഖലയുടെ നെടുംതൂണുകളിലൊന്നായിത്തീരുകയും ചെയ്ത അടിമത്തവ്യവസ്ഥ തുടച്ചുനീക്കുന്നതിന് സമര്‍ഥമായ കരുനീക്കങ്ങള്‍ ഇസ്ലാം ആരംഭിച്ചു. മനുഷ്യവംശത്തിന്റെ മഹത്വം വിവേചനമന്യേ അത് വിളംബരം ചെയ്തു: ‘നിശ്ചയം, മനുഷ്യരാശിയെ നാം ആദരിച്ചു”.

ആകാശ ഭൂമികളിലുള്ളതെല്ലാം മനുഷ്യന്റെ ഉപയോഗത്തിനും പ്രയോജനത്തിനും വേണ്ടി സൃഷ്ടിച്ചതാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചു: ‘ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കു വേണ്ടി അവന്‍ സൃഷ്ടിച്ചു”. ‘അല്ലാഹു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തന്നത് നിങ്ങള്‍ കണ്ടില്ലേ? അവന്റെ പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുനല്‍കിയതും”.

അടിമകളോട് നല്ല രീതിയില്‍ പെരുമാറണമെന്നും വിവാഹപ്രായമെത്തിയാല്‍ അവരെ വിവാഹം കഴിപ്പിക്കണമെന്നും അവരിലെ യുവതികളെ ഉപയോഗപ്പെടുത്തി അവിഹിതസമ്പാദ്യം പാടില്ലെന്നും ഖുര്‍ആന്‍ അനുശാസിച്ചു:

‘നിങ്ങളില്‍ ഭര്‍ത്താവില്ലാത്തവരെയും നിങ്ങളുടെ അടിമകളിലും അടിമസ്ത്രീകളിലും പെട്ട നല്ലവരെയും നിങ്ങള്‍ വിവാഹം ചെയ്യിക്കുവിന്‍”. ‘ഭൌതിക ലാഭം കൊതിച്ച് നിങ്ങളുടെ അടിമസ്ത്രീകളെ ദുര്‍വൃത്തിക്ക് പ്രേരിപ്പിക്കരുത്; അവര്‍ ചാരിത്രവതികളാകാന്‍ ആഗ്രഹിക്കുമ്പോള്‍”.

പല പാപങ്ങളുടെയും പരിഹാരവും പ്രായശ്ചിത്തവും അടിമമോചനമാണെന്ന് നിര്‍ദേശിച്ചു. കൊല, ശപഥലംഘനം തുടങ്ങിയവ ഉദാഹരണം: ‘ആരെങ്കിലും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നാല്‍ ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കണം”. (അന്നിസാഅ്: 92)

മോചനപത്രമെഴുതി സ്വാതന്ത്യ്രം നേടാനാഗ്രഹിക്കുന്ന അടിമകള്‍ക്ക് തടസ്സം നില്‍ക്കരുതെന്ന് കല്‍പ്പിച്ചു: ‘നിങ്ങളുടെ അടിമകളിലെ മോചനക്കരാര്‍ എഴുതാന്‍ ആഗ്രഹിക്കുന്നവരുമായി കരാര്‍ എഴുതുക. അവരില്‍ നിങ്ങള്‍ നന്മ കാണുന്നുവെങ്കില്‍”. (അന്നൂര്‍: 33)

ഇങ്ങനെ സ്വാതന്ത്യ്രബോധവും സ്വത്വവിചാരവും വളര്‍ത്തിയെടുത്ത ശേഷം അടിമത്തത്തിന്റെ ഉറവിടങ്ങള്‍ വറ്റിച്ചു കളഞ്ഞു. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെ അടിമകളാക്കുന്ന സമ്പ്രദായത്തിന് വിരാമമിട്ടുകൊണ്ട് ‘ഒന്നുകില്‍ ഔദാര്യം കാണിച്ച് വിട്ടയക്കുക, അല്ലെങ്കില്‍ പിഴ ഈടാക്കുക’ എന്ന് സിദ്ധാന്തിച്ചു. കാലക്രമത്തില്‍ അടിമത്ത സമ്പ്രദായം ഇസ്ലാമിക സമൂഹത്തില്‍ നിന്ന് ഇല്ലാതായി.

ഭൂമിയിലെ മാലാഖമാര്‍

പ്രവാചകനിയോഗത്തിനു മുമ്പ് തി•യുടെ പ്രതീകങ്ങളായിരുന്ന അറബികളില്‍ ഖുര്‍ആന്‍ സാധിച്ച വിപ്‌ളവം അത്യത്ഭുതകരമായിരുന്നു. കൊലയും കൊള്ളയും രക്തം ചിന്തലും നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായി കണക്കാക്കിയ ആ ജനതയെ ഖുര്‍ആന്‍ ഉടച്ചുവാര്‍ത്തു. അല്ലാഹുവിന്റെ അടിമകളുടെ സ്വഭാവങ്ങള്‍ അതവരെ എണ്ണിപ്പഠിപ്പിച്ചു. ഒരു പുതിയ സദാചാര വ്യവസ്ഥ അവരില്‍ നടപ്പാക്കി.

ഇസ്ലാം തങ്ങളില്‍ വരുത്തിയ മാറ്റം പ്രവാചകന്റെ പിതൃവ്യപുത്രനും ശിഷ്യനുമായ ജഅ്ഫര്‍ അബ്‌സീനിയയിലെ നജ്ജാശി രാജാവിനോട് വിവരിച്ചതിങ്ങനെയാണ്: ‘ഞങ്ങള്‍ അജ്ഞതയില്‍ ആണ്ടുപോയ ആളുകളായിരുന്നു. ബിംബങ്ങളെ ആരാധിക്കും. ശവം തിന്നും. മ്‌ളേഛകൃത്യങ്ങള്‍ ചെയ്യും. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കും. അയല്‍വാസികളെ ദ്രോഹിക്കും. ശക്തന്‍ അശക്തനെ ചൂഷണം ചെയ്യും. അപ്പോഴാണ് അല്ലാഹു ഞങ്ങളിലേക്ക് ഒരു പ്രവാചകനെ നിയോഗിച്ചത്. അദ്ദേഹത്തിന്റെ വംശപരമ്പര, സത്യസന്ധത, വിശ്വസ്തത, സദാചാരം ? എല്ലാം ഞങ്ങള്‍ നന്നായറിയും. അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. അവനെക്കൂടാതെ ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വപിതാക്കളും ആരാധിച്ചിരുന്ന കല്ലുകളേയും ബിംബങ്ങളേയും വര്‍ജിക്കാന്‍ നിര്‍ദേശിച്ചു. സത്യം പറയുക, വിശ്വസ്തത പാലിക്കുക, കുടുംബ ബന്ധങ്ങള്‍ സംരക്ഷിക്കുക, അയല്‍പക്ക മര്യാദകള്‍ പാലിക്കുക, തിന്മകള്‍ വെടിയുക, വ്യഭിചാരം, കള്ളസാക്ഷ്യം തുടങ്ങിയവ വര്‍ജിക്കുക, അനാഥകളുടെ മുതല്‍ തിന്നാതിരിക്കുക, പതിവ്രതകളെ ദുഷിക്കാതിരിക്കുക എന്നീ കല്‍പനകല്‍ നല്‍കി. നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് കൊടുക്കാനും കല്‍പിച്ചു.ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്തു.”

അങ്ങനെ രൂപം കൊണ്ട സമൂഹത്തെ ഒരു പണ്ഡിതന്‍ വര്‍ണിക്കുന്നു: ‘പന്ത്രണ്ടുലക്ഷം ചതുരശ്രമൈല്‍ വിസ്താരമുള്ള വിശാലമായ പ്രദേശങ്ങളില്‍ അങ്ങുമിങ്ങും ചിന്നിച്ചിതറിക്കിടന്നിരുന്ന യുദ്ധക്കൊതിയരും കലഹപ്രിയരും അജ്ഞരും അസംഘടിതരുമായ അറബികളെ ലോകത്തുവച്ചേറ്റവും വലിയ മനുഷ്യസ്‌നേഹികളും സംഘടിതരും സൌമ്യശീലരും നന്മേഛുക്കളുമായ ജനതയാക്കി മാറ്റാന്‍ ആ ഗ്രന്ഥത്തിന് സാധിച്ചു. ഈ ഗ്രന്ഥത്തിന്റെ ശിക്ഷണങ്ങളാല്‍ മനുഷ്യമഹത്വത്തിന്റെ മൂര്‍ത്തീമദ്ഭാവങ്ങളായ വ്യക്തികള്‍ ജന്മമെടുത്തു.നന്മയുടെയും നീതിയുടെയും പര്യായമായ ഒരു സമൂഹം മാത്രമല്ല, ശരിയായ അര്‍ഥത്തില്‍ ദൈവാധിപത്യത്തില്‍ ഒരു രാഷ്ട്രം തന്നെ സ്ഥാപിതമായി.” (സദ്‌റുദ്ദീന്‍ ഇസ്ലാഹി, ഖുര്‍ആനെ പരിചയപ്പെടുക, പേ: 45)

തമ്മില്‍ കലഹിച്ചു കഴിഞ്ഞിരുന്ന അവരെ ഖുര്‍ആന്‍ ഒറ്റക്കെട്ടാക്കി. ഒട്ടകങ്ങളുടെ മൂക്കുകയര്‍ പിടിച്ചിരുന്ന അവരെ രാഷ്ട്രത്തിന്റെ നായകരാക്കി. അബൂബക്‌റിനെയും ഉമറിനെയും പോലുള്ള സ്വാത്വികരായ ഭരണാധികാരികള്‍ അവരില്‍ നിന്ന് ഉദയം ചെയ്തു. റോമന്‍ പേര്‍ഷ്യന്‍സാമ്രാജ്യങ്ങള്‍ അവര്‍ക്കുമുന്നില്‍ മുട്ടുകുത്തി. മൊറോക്കോ മുതല്‍ ഇന്തോനേഷ്യ വരെയുള്ള വിശാലമായ ഭൂഭാഗങ്ങള്‍ ഖുര്‍ആന്റെ അനുയായികളുടെ സ്വാധീനത്തിനു കീഴിലായി. അറേബ്യയുടെ നാലതിരുകള്‍ കടന്ന് ലോകമാകെ ഖുര്‍ആന്റെ ഭാഷ വ്യാപിച്ചു.??

സഹിഷ്ണുതയും സ്വാതന്ത്യ്രവും

സ്വന്തം വിശ്വാസവും ആദര്‍ശവും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന നയം ഖുര്‍ആന് അപരിചിതമായിരുന്നു. അക്കാലത്ത് രാഷ്ട്രീയാധികാരം കയ്യാളിയ ജൂത ???? െ്രെകസ്തവ വിഭാഗങ്ങള്‍ പരമതപീഡനം അക്രമമായി കണ്ടിരുന്നില്ല. ഇസ്ലാം മതസ്വാതന്ത്യ്രത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു. മതത്തില്‍ ബലാല്‍ക്കാരമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിരിക്തമായിരിക്കുന്നു. സന്ദേശമെത്തിച്ചുകൊടുക്കുക എന്ന ബാധ്യത മാത്രമേ പ്രവാചകനുള്ളൂ എന്നും അദ്ദേഹം ജനങ്ങളെ നിര്‍ബന്ധിച്ച് വിശ്വസിപ്പിക്കാന്‍ ബാധ്യസ്ഥനല്ല എന്നും ഖുര്‍ആന്‍ പ്രഖ്യാപിച്ചു.

അന്യമതക്കാരുടെ ആരാധ്യരെ ദുഷിക്കുന്നതും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഖുര്‍ആന്‍ കര്‍ശനമായി നിരോധിച്ചു. ??’അല്ലാഹുവിനെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അപ്പോള്‍ വിവരക്കേടുകാരണം അതിക്രമമായി അല്ലാഹുവിനെ അവരും ശകാരിക്കും”. (അല്‍അന്‍ആം: 108).

ദൈവനാമങ്ങള്‍ അനുസ്മരിക്കപ്പെടുന്ന ദേവാലയങ്ങളുടെ പവിത്രത മാനിക്കണമെന്നും അവ കാത്തുസംരക്ഷിക്കണമെന്നും ഖുര്‍ആന്‍ കല്‍പിച്ചു: ‘ജനങ്ങളില്‍ ഒരുവിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് അല്ലാഹു പ്രതിരോധിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം കൂടുതലായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും ആരാധനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു”. (അല്‍ഹജ്ജ്: 40)

വ്യത്യസ്ത മതവിഭാഗങ്ങള്‍ സൌഹാര്‍ദത്തിലും സഹവര്‍ത്തിത്വത്തിലും കഴിഞ്ഞുകൂടുന്ന അവസ്ഥ ഇസ്ലാമിക ഭരണവ്യവസ്ഥക്ക് കീഴില്‍ നൂറ്റാണ്ടുകള്‍ നിലനിന്നത് ഈ ശിക്ഷണങ്ങളുടെ ഫലമായിരുന്നു. ഈ വിധം ചരിത്രത്തില്‍ തുല്യതയില്ലാത്ത പല വിപ്‌ളവങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ പ്രചോദനം നല്‍കുകയുണ്ടായി.

ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് (പ്രബോധനം)

Related Post