ഹജ്ജിന്റെ അനുഷ്ഠാനക്രമം

ഹാജിമാര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍

1. നിഷ്‌കളങ്കത (ഇഖ്‌ലാസ്വ്)
2. അങ്ങേയറ്റത്തെ താഴ്മയും കീഴ്‌വണക്കവും
3. ഹലാലായ സമ്പാദ്യം
4. ഉത്തമനായ സഹയാത്രികന്റെ കൂട്ട്

കര്‍മങ്ങള്‍

ഒന്നാം ദിനം (ദുല്‍ഹജ്ജ് 8)

1. തമത്തുഅ് (ആദ്യം ഉംറ പിന്നീട് ഹജ്ജ് എന്ന ഉദ്ദേശ്യം)ആയി ഹജ്ജ് ചെയ്യുന്നയാള്‍ തന്റെ താമസസ്ഥലത്തുനിന്ന് കുളിച്ചൊരുങ്ങി സുഗന്ധം പൂശി ഇഹ്‌റാമിന്റെ വസ്ത്രം ധരിച്ച് ഇഹ്‌റാം ചെയ്യുക. അതിനായി ‘ലബ്ബൈക ഹജ്ജന്‍ , ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് , ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക വല്‍ മുല്‍ക്, ലാ ശരീക ലക്’

2. എല്ലാ ഹാജിമാരും(തമത്തുഅ്-ആദ്യം ഉംറ പിന്നീട് ഹജ്ജ് എന്ന ലക്ഷ്യം, ഖിറാന്‍-ഹജ്ജിനും ഉംറയ്ക്കും ഒരുമിച്ച് ഇഹ്‌റാം, ഇഫ്‌റാദ്-ഹജ്ജുമാത്രം ഉദ്ദേശ്യം) മിനായിലേക്ക് പുറപ്പെടുക. ളുഹ്ര്‍, അസ്വ്ര്‍, മഗ്‌രിബ്, ഇശാ, ഫജ്ര്‍ എന്നീ നമസ്‌കാരങ്ങള്‍ ഓരോന്നും അതതിന്റെ സമയങ്ങളില്‍ നാലുറക്അത്തുള്ളത് രണ്ട് റക്അത്തായി ഖസ്വ്‌റാക്കി നമസ്‌കരിക്കുക. ദുല്‍ഹജ്ജ് ഒമ്പതിന് സൂര്യന്‍ ഉദിച്ചുയരുന്നത് വരെ അവിടെ രാപാര്‍ക്കുക.

രണ്ടാംദിനം(ദുല്‍ഹജ്ജ് 9)

1. സൂര്യന്‍ ഉദിച്ചശേഷം അറഫയിലേക്ക് പുറപ്പെടുക. അവിടെവെച്ച് ളുഹ്‌റും അസ്വ്‌റും ജംഅ്-ഖസ്വ്‌റ് ആക്കി ആദ്യസമയത്ത് തന്നെ നമസ്‌കരിക്കുക. സൗകര്യപ്പെടുമെങ്കില്‍ അറഫയിലേക്ക് പ്രവേശിക്കാതെ ആ സമയം നമിറാ താഴ്‌വരയില്‍ നില്‍ക്കുക.
2. നമസ്‌കാരം കഴിഞ്ഞാല്‍ അറഫയിലെത്തി ദിക്‌റ് -ദുആകളില്‍ മുഴുകുക. ഖിബ്‌ലയിലേക്ക് അഭിമുഖമായി കൈകളുയര്‍ത്തി സൂര്യാസ്തമയം വരെ പ്രാര്‍ഥനയില്‍ കഴിയുക.
3. മഗ്‌രിബിനുശേഷം മുസ്ദലിഫയിലേക്ക് പോവുക. മഗ്‌രിബ് മൂന്നുറക്അത്തിനുശേഷം ഇശാ രണ്ടുറക്അത്ത് നമസ്‌കരിച്ച് ഫജ്‌റ്(സുബ്ഹ്) വരെ അവിടെ രാത്രി താമസിക്കുക.
4. സമയമായാല്‍ ഉടന്‍ സുബ്ഹ് നമസ്‌കരിച്ച് വെളിച്ചം പരക്കുന്നതുവരെ ദിക്‌റുദുആകളില്‍ മുഴുകി അവിടെ കഴിച്ചുകൂട്ടുകൃ?.
5. സൂര്യനുദിക്കുംമുമ്പ് അവിടെനിന്നും മിനായിലേക്ക് പുറപ്പെടുക.

മൂന്നാംദിനം(ദുല്‍ഹജ്ജ് 10)
1. മിനായിലെത്തിയാല്‍ കല്ലെറിയാനായി ജംറത്തുല്‍ അഖബയിലേക്ക് നീങ്ങുക. കടലമണിയോളം വലുപ്പമുള്ള കല്ലുകള്‍ ഒന്നിനുപുറകെ ഒന്നായി ഏഴുകല്ലുകള്‍ എറിയുക. ഓരോന്നിനും ഒപ്പം തക്ബീര്‍ ചൊല്ലുക.
2. ബലിമൃഗം അറുക്കാനുണ്ടെങ്കില്‍ അറവ് നിര്‍വഹിക്കുക.
3. തലമുടി കളയുകയോ വെട്ടിക്കുകയോ ചെയ്യുക. ഇതോടെ ഒന്നാമത്തെ തഹല്ലുലായി. തന്റെ വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയുംചെയ്യുക. ഭാര്യാസംസര്‍ഗം ഒഴികെ ഇഹ്‌റാമില്‍ വിലക്കപ്പെട്ടതെല്ലാം ഇതോടെ അനുവദനീയമാകും.
4. മക്കയിലേക്ക് തിരിച്ച് വന്ന് കഅ്ബ ത്വവാഫ് ചെയ്യുക. ത്വവാഫുല്‍ ഇഫാദ എന്ന പേരിലറിയപ്പെടുന്ന ഇത് വളരെ പ്രധാനപ്പെട്ട ത്വവാഫാണിത്. മുത്തമതിഅ് ആണെങ്കില്‍ സ്വഫാ -മര്‍വകള്‍ക്കിടയില്‍ ഹജ്ജിന്റെ സഅ്‌യും ചെയ്യുക. മുതമത്തിഅ് അല്ലാത്തവര്‍ ത്വവാഫുല്‍ ഖുദൂമി(ഹജ്ജ് മാത്രം ഉദ്ദേശിച്ചയാളുടെ പ്രാരംഭത്വവാഫ്)ന്റെ കൂടെ സഅ്‌യ് ചെയ്തിട്ടില്ലെങ്കില്‍ സഅ്‌യ് ചെയ്യുക.
അതോടെ രണ്ടാം തഹല്ലുലായി. ഭാര്യാസംസര്‍ഗം ഉള്‍പ്പെടെ ഇഹ്‌റാമില്‍ വിലക്കപ്പെട്ട എല്ലാകാര്യങ്ങളും അനുവദനീയമായിത്തീരുന്നു.
5. മിനായിലേക്ക് തിരിച്ചുവന്ന് ആ രാത്രി(11-ാം രാവ്) അവിടെ താമസിക്കണം.

നാലാം ദിനം(ദുല്‍ഹജ്ജ് 11)

1. കല്ലെറിയേണ്ട മൂന്ന് സ്ഥാനങ്ങളിലും എറിയുക. ആദ്യം ഒന്നാമത്തെതിലും പിന്നീട് മധ്യത്തിലേതിലും അവസാനം ജംറത്തുല്‍ അഖബയിലും ഏഴുവീതം കല്ലുകള്‍ തുടര്‍ച്ചയായി തക്ബീറുകളോടെ എറിയുക. ഉച്ചസമയം മുതല്‍ എറിയണം. അതിനുമുമ്പ് പാടില്ല. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എറിഞ്ഞശേഷം കഅ്ബയുടെ നേരെ തിരിഞ്ഞുനിന്ന് കൈകളുയര്‍ത്തി പ്രാര്‍ഥിക്കുക.
2. അന്നേദിവസം രാത്രിയും (12-ാം രാവ്) മിനായില്‍ താമസിക്കണം.

അഞ്ചാംദിനം (ദുല്‍ഹജ്ജ് 12)
ഈ ദിനങ്ങളിലെ കര്‍മം വൈകി അനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമാണ്.
1. കഴിഞ്ഞ രണ്ട് ദിനങ്ങളിലെ പോലെ മൂന്ന് ജംറകളിലും കല്ലെറിയുക.
2. അതിനുശേഷം മിനായില്‍നിന്ന് പുറപ്പെടുക.
അവസാനമായി മക്കയില്‍നിന്ന് യാത്രതിരിക്കുമ്പോള്‍ വിടവാങ്ങല്‍ ത്വവാഫ് ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.</strong>

Related Post