Main Menu
قناة الجامع لعلوم القرآن - Al-Jami' Channel for Quranic Sciences

മിശ്രവിവാഹവും ബന്ധങ്ങളും

എന്റെ ബന്ധത്തിലെ ഒരു മുസ്‌ലിം പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഹിന്ദുവിനെ Marriage with a non-Muslims ചെയ്തു. അയാളും ഇസ്‌ലാം സ്വീകരിക്കും എന്നു പറഞ്ഞാണ് അവള്‍ ആ ഹിന്ദുവിനെ വിവാഹം ചെയ്തത്. എന്നാല്‍ അത് പാഴ്‌വാക്കായിരുന്നു എന്നാണ് മനസ്സിലായത്. ഇസ്‌ലാമിനെ കുറിച്ചു പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചുവെങ്കിലും അവര്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവരുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായി. ഇതുവരെയും അവര്‍ മുസ്‌ലിമായിട്ടില്ല. അവര്‍ക്ക് ഒരു മകനുണ്ട്. ഞങ്ങള്‍ ഇനി എന്താണ് ചെയ്യേണ്ടത്? അവരോട് നമ്മള്‍ എന്തുനിലപാടാണ് സ്വീകരിക്കേണ്ടത്? അവരുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടതുണ്ടോ?

………………………………………..
ഒരു ബഹുദൈവാരാധകനെ (മുശ്‌രിക്) ഒരു വിശ്വാസിനിയായ സ്ത്രീ വിവാഹം ചെയ്തു കൂടാ എന്നതാണ് വിശുദ്ധ ഖുര്‍ആന്റെ കല്‍പ്പന.
‘ബഹുദൈവവിശ്വാസിനികളെ നിങ്ങള്‍ ഒരിക്കലും വേള്‍ക്കാതിരിക്കുക. അവര്‍ വിശ്വസിക്കുന്നതുവരെ. സത്യവിശ്വാസിനിയായ ദാസിയാകുന്നു കുലീനയായ ബഹുദൈവവിശ്വാസിനിയെക്കാളുത്തമം. അവള്‍ നിങ്ങളെ മോഹിപ്പിക്കുന്നുണ്ടെങ്കിലും. നിങ്ങളുടെ നാരികളെ ഒരിക്കലും ബഹുദൈവവിശ്വാസികള്‍ക്കു വിവാഹം ചെയ്തുകൊടുക്കയുമരുത്. അവര്‍ വിശ്വസിക്കുവോളം. സത്യവിശ്വാസിയായ അടിമയാകുന്നു ബഹുദൈവവിശ്വാസിയായ കുലീനനെക്കാളുത്തമംഅവര്‍ നിങ്ങളെ മോഹിപ്പിക്കുന്നുവെങ്കിലും. അവര്‍ ക്ഷണിക്കുന്നത് നരകത്തിലേക്കത്രെ. (അല്‍ ബഖറ 221)

എന്നാല്‍ ഇന്ത്യപോലെ ഹിന്ദുക്കള്‍ ഭൂരിപക്ഷവും മുസ്‌ലിംകള്‍ ന്യൂനപക്ഷവുമായ സ്ഥലങ്ങളില്‍ ഇതുപോലുള്ള വിവാഹങ്ങള്‍ കുടുംബങ്ങളുടെ എതിര്‍പ്പുണ്ടായിട്ടും ധാരാളമായി നടന്നു വരുന്നു. മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദുയുവാക്കള്‍ക്ക് വിവാഹം കഴിച്ചു നല്‍കരുത് എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഏകാഭിപ്രായമാണ്. അഹ്‌ലുല്‍ കിതാബുകാര്‍ എന്ന നിലയില്‍ ഹിന്ദുക്കളെ പരിഗണിച്ചു കൊണ്ട്, അഥവാ മുമ്പ് വേദഗ്രന്ഥം ഇറക്കപ്പെട്ട ഒരു മതവിഭാഗം എന്ന നിലയില്‍ ഹിന്ദുക്കളെ പരിഗണിച്ചു അവരുമായി മുസ് ലിമിന് വിവാഹബന്ധത്തിലേര്‍പ്പെടാം എന്ന് അഭിപ്രായപ്പെടുന്ന എണ്ണപ്പെട്ട പണ്ഡിതന്‍മാരും ഉണ്ട്. എന്നാല്‍ ഈ അഭിപ്രായം പ്രബലമല്ല. ഹിന്ദുക്കള്‍ ബഹുദൈവാരാധകരില്‍ പെട്ടവരാണെന്നും അതിനാല്‍ ബഹുദൈവാരാധകര്‍ക്കുള്ള വിധിയാണ് ഹിന്ദുക്കളുടെ കാര്യത്തിലും എന്നതാണ് പ്രബലമായ അഭിപ്രായം.

അവര്‍ വിവാഹിതരായി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇനി നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യം ഇസ്‌ലാമിനെപ്പറ്റിയും അതിന്റെ യാഥാര്‍ത്ഥ്യത്തെപ്പറ്റിയും അവര്‍ക്ക് വിവരിച്ചുകൊടുക്കുക എന്നതാണ്. ഇസ്‌ലാമിന്റെ സൗഭാഗ്യത്തെക്കുറിച്ചും പരലോക വിജയത്തെകുറിച്ചും ഇരുവരെയും ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുക. അതിന് ഏതെങ്കിലും പണ്ഡിതന്‍മാരുടെയോ ഇമാമുാരുടെയോ സഹായം തേടുന്നതു നല്ലതാണ്.

എന്നാല്‍ അവര്‍ ഇസ്‌ലാം സ്വീകരിച്ചില്ലായെന്നതിന്റെ പേരില്‍ അവരുമായി ബന്ധം മുറിക്കാന്‍ പാടുള്ളതല്ല. അവരുമായി വളരെ നല്ല നിലയില്‍ വര്‍ത്തിച്ച് വ്യക്തിപരവും കുടുംബപരവുമായ ബന്ധങ്ങള്‍ ഊഷ്മളതയോടെ തന്നെ നിലനിര്‍ത്തണം. ‘മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു.’ (അല്‍ മുംതഹിന 8)

അവരുടെ ഹിദായത്തിനു വേണ്ടി അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയെന്നതാണ് വിശ്വാസി ചെയ്യേണ്ടത്.

Related Post