നമസ്‌കാരം ആത്മാനുഭൂതിയുടെ ഇടവേള

ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലി

 

ജീവിതപ്രയാസങ്ങളില്‍ ലക്ഷ്യമില്ലാതെ അലയേണ്ട ഒന്നാണോ الصلاةനമ്മുടെ മനസ്സ്‌? മനസ്സിന്‌ ആശ്വാസംനല്‍കാനും സുരക്ഷനല്‍കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമില്ലേ?

മനുഷ്യന്‍ പൊതുവെ ദുര്‍ബലനാണ്‌, അവന്‍ എത്ര ശക്തനാണെന്ന്‌ വാദിച്ചാലും. ഏകനായിരിക്കുമ്പോഴെല്ലാം നിരാശയും ജീവിതത്തിലെ അനിശ്ചിതത്വവും അവനെ വല്ലാതെ അലോസരപ്പെടുത്തും. മുന്നോട്ടുപോക്കിനിടയില്‍ രണ്ടു ശാഖകളുള്ള പാതയിലെത്തി ഏത്‌ തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ അവന്‍ പകച്ച്‌ നില്‍ക്കും.

തെറ്റായ പാതയാണ്‌ അവന്‍ തെരഞ്ഞെടുത്തതെങ്കില്‍ ലക്ഷ്യത്തിലെത്താനാവാതെ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം ദുര്‍ഘടസന്ധിയില്‍ അകപ്പെടും. ശരിയായ തെരഞ്ഞെടുപ്പിന്‌ പ്രചോദിപ്പിക്കുന്ന, സത്യത്തിലേക്ക്‌ ആനയിക്കുന്ന ഒരു സഹായിയുടെ ആവശ്യം തീര്‍ച്ചയായും മനുഷ്യനുണ്ട്‌. മനുഷ്യശരീരത്തിന്‌ എപ്പോഴും അസ്വസ്ഥതകള്‍ ബാധിക്കാം. ഏത്‌ ഭാഗത്തും ആക്രമണമുണ്ടായേക്കാവുന്ന ഒരു തുറന്ന പട്ടണം പോലെയാണത്‌. മനുഷ്യന്‍ ഇക്കാര്യം ചിന്തിക്കുകയാണെങ്കില്‍, അവന്റെ ശരീരത്തിലെ ഓരോ ആറ്റവും ഒരു മഹാവ്യാധിയിലേക്കുള്ള പ്രവേശനമാര്‍ഗമായേക്കാമെന്ന്‌ അവന്‌ ബോധ്യപ്പെടും.

യഥാര്‍ഥത്തില്‍, പ്രയാസകരമായ ഇത്തരം അവസ്ഥകളില്‍ നിന്ന്‌ മോചനംലഭിക്കാനും ജീവിതം സമാധാനപരവും അനുഗൃഹീതവുമാക്കാനും ഒരു രക്ഷിതാവിന്റെ തണല്‍ നമുക്കാവശ്യമുണ്ട്‌.

നമസ്‌കാരം വിശ്വാസിക്ക്‌ അത്തരമൊരു ദൈവികതണലും ആശ്വാസവുമാണ്‌ നല്‍കുന്നത്‌. ഒരു ദിവസത്തെ ഓട്ടത്തിനിടയില്‍ കരുണാവാരിധിയായ റബ്ബിന്‌ മുന്നില്‍ വിശ്വാസി അഞ്ച്‌ തവണ നില്‍ക്കുന്നു; നിശ്ചിത സമയങ്ങളില്‍. തുറന്ന ഹൃദയത്തോടെ തങ്ങളുടെ രക്ഷിതാവിനെ അഭിമുഖീകരിക്കുകയും അവനോട്‌ നേരിട്ട്‌ സംവദിക്കുകയുമാണ്‌ അവിടെ വിശ്വാസി. റബ്ബിന്റെ മഹത്വത്തെ വാഴ്‌ത്തിയും സ്‌തുതിച്ചുമാണ്‌ വിശ്വാസി നമസ്‌കാരം തുടങ്ങുന്നത്‌. പിന്നീട്‌ അവന്റെ സഹായത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച്‌ അനുഗ്രഹങ്ങള്‍ തേടലായി; ഒപ്പം ദുര്‍മാര്‍ഗങ്ങളില്‍ നിന്ന്‌ അകറ്റണമേയെന്ന പ്രാര്‍ഥനയും. അല്ലാഹുവിന്റെ പരമമായ ജ്ഞാനത്തെ അപേക്ഷിച്ച്‌ തന്റെ അറിവ്‌ അങ്ങേയറ്റം പരിമിതമാണെന്നും അവന്റെ വിശ്വശക്തി തന്റെ പരിമിത ശക്തിയെക്കാള്‍ ബൃഹത്താണെന്നും വിശ്വാസി അപ്പോഴെല്ലാം മനസ്സില്‍ ഊട്ടിയുറപ്പിക്കും.

ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നതായി നബി(സ) പറയുന്നു: നമസ്‌കാരം നമുക്കും നമ്മുടെ ദാസനുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. ദാസന്‍ സര്‍വസ്‌തുതിയും സര്‍വലോകനാഥനായ അല്ലാഹുവിന്നാകുന്നു എന്നു പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന്‍ എന്നെ സ്‌തുതിച്ചിരിക്കുന്നു.’ അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു എന്ന്‌ പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന്‍ എന്നെ പ്രശംസിച്ചിരിക്കുന്നു.’ പ്രതിഫലദിനത്തിന്റെ ഉടമസ്ഥന്‍ എന്നു ദാസന്‍ പറയുമ്പോള്‍ അല്ലാഹു പറയും: `എന്റെ ദാസന്‍ എന്നെ പ്രകീര്‍ത്തിച്ചിരിക്കുന്നു.’ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട്‌ മാത്രം സഹായമര്‍ഥിക്കുകയും ചെയ്യുന്നു എന്ന്‌ പറയുമ്പോള്‍ അല്ലാഹു പറയും: `ഞാനും എന്റെ ദാസനും തമ്മിലുള്ള ബന്ധം ഇതാണ്‌.’ ദാസന്‍, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കേണമേ എന്നു പറയുമ്പോള്‍ അല്ലാഹു പറയും: `അത്‌ എന്റെ ദാസന്നുള്ളതാണ്‌; എന്റെ ദാസന്ന്‌ അവന്‍ ചോദിച്ചതുണ്ട്‌.’

അഥവാ നമസ്‌കരിക്കുന്ന വിശ്വാസിയില്‍ നിന്ന്‌ അല്ലാഹു അകലെയല്ല. മറിച്ച്‌, അവന്‌ മറുപടി നല്‍കിക്കൊണ്ടേയിരിക്കയാണ്‌.

നമസ്‌കാരവും ആത്മസംസ്‌കരണവും

ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പാച്ചിലിനിടയില്‍ മനുഷ്യമനസ്സിന്‌ പലപ്പോഴും ആത്മീയശോഷണം സംഭവിച്ചേക്കാം. നിരാശയുടെ കറുത്ത ധൂമപടലങ്ങള്‍ അതിനെ ആവരണം ചെയ്‌തേക്കാം. ഈ സന്ദര്‍ത്തില്‍ തീര്‍ച്ചയായും അവന്‍ തന്റെ മനസ്സിനെ അതിന്റെ സ്വാഭാവിക വിശുദ്ധിയിലേക്ക്‌ കൊണ്ടുവരാനാഗ്രഹിക്കും. നമസ്‌കാരമാണ്‌ മനസ്സിനെ കളഞ്ഞുപോയ ആത്മീയവിശുദ്ധിയിലേക്ക്‌ അവനെ വീണ്ടും ആനയിക്കുന്നത്‌.

തെറ്റു ചെയ്യുമ്പോഴെല്ലാം നമസ്‌കാരക്കാരന്‍ പാപമോചനത്തിന്‌ അര്‍ഥിക്കുകയും അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു ദിവസത്തിനിടക്ക്‌ അദ്ദേഹത്തിന്‌ സംഭവിച്ചുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നു.

മനുഷ്യരിലധികപേരും നിലനില്‍പിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളിലേര്‍പ്പെടുന്നവരാണ്‌. അതിനാല്‍ തന്നെ സ്വാര്‍ഥത അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അതാവട്ടെ, പലപ്പോഴും അവരിലെ മാനുഷികമായ കരുണ, സ്‌നേഹം, പരക്ഷേമ തല്‍പരത, അലിവ്‌ തുടങ്ങിയ വികാരങ്ങളെ കരിച്ചുകളയുന്നു. ഇത്തരം അധമമായ വികാരങ്ങളില്‍ മനുഷ്യനെവിഹരിക്കാന്‍ വിട്ടാല്‍ അത്‌ തീര്‍ച്ചയായും മാനുഷികമൂല്യങ്ങളെ കാര്‍ന്നുതിന്നും. അത്തരമൊരവസ്ഥയില്ലാതിരിക്കാനാണ്‌, ആ അധമവികാരത്തെ തച്ചുടക്കാനാണ്‌ അല്ലാഹു നമസ്‌കാരം നിര്‍ണയിച്ചു തന്നിരിക്കുന്നത്‌.

ഇബ്‌നു മസ്‌ഊദ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഹദീസില്‍ റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ (പാപച്ചൂടില്‍) എരിഞ്ഞുകൊണ്ടിരിക്കയാണ്‌, നിങ്ങള്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണ്‌. അങ്ങനെ നിങ്ങള്‍ സുബ്‌ഹ്‌ നമസ്‌കരിച്ചാല്‍ ആ പാപങ്ങള്‍ കുറെ നിങ്ങള്‍ കഴുകിക്കളയുകയാണ്‌. വീണ്ടും നിങ്ങള്‍ പാപച്ചൂടില്‍ എരിയുമ്പോള്‍ ദുഹ്‌ര്‍ നമസ്‌കരിക്കുന്നു. അപ്പോഴും പാപങ്ങള്‍ കഴുകിക്കളയുന്നു. അസര്‍, മഗ്‌രിബ്‌, ഇശാഅ്‌ എന്നിവ നമസ്‌കരിക്കുമ്പോഴെല്ലാം അവക്കിടയിലെ നിങ്ങളുടെ തിന്മകളെല്ലാം ഇല്ലാതാകുന്ന അവസ്ഥയാണ്‌ ഉണ്ടാവുന്നത്‌. (ത്വബറാനി)

തിരക്കുപിടിച്ചതും സങ്കീര്‍ണവുമായ ജീവിതത്തിന്റെ മുന്നോട്ടുപോക്കില്‍ മനുഷ്യന്‌ സംഭവിച്ചേക്കാവുന്ന തെറ്റുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മേല്‍ ഹദീസുകള്‍, പാപങ്ങള്‍ക്ക്‌ മേല്‍ നമസ്‌കാരം ചെലുത്തുന്ന, നൈര്‍മല്യവും തികവുറ്റതുമായ സ്വാധീനത്തെക്കുറിച്ചും ഏറെ പറയുന്നു.

നമസ്‌കാരവും മാനസിക ശക്തിയും

മനസ്സ്‌ ഇഹലോകത്തിന്റെ നശ്വര സുഖാനന്ദങ്ങളോട്‌ ഒട്ടിപ്പോവാന്‍ വെമ്പുമ്പോള്‍ നമസ്‌കാരം അതിനെ ശാശ്വത സ്വര്‍ഗീയാനുഗ്രഹങ്ങളിലേക്ക്‌ മാടിവിളിക്കുന്നു. അശ്രദ്ധയും ഭൗതിക ഇടപാടുകളും ദൈവസ്‌മരണയില്‍ നിന്ന്‌ അകറ്റുമ്പോള്‍ നമസ്‌കാരം മനസ്സിനെ അതിന്റെ സ്രഷ്‌ടാവുമായി കൂട്ടിയിണക്കുന്നു. നമസ്‌കാരം, അത്‌ യഥാവിധം നിര്‍വഹിക്കുന്നവന്‌ ലഭിക്കുന്ന മാനസിക ശക്തിയെക്കുറിച്ച്‌ അമേരിക്കന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡെയ്‌ല്‍ കാര്‍നീഷെ പറഞ്ഞതു നോക്കുക: `തീര്‍ച്ചയായും വലിയ ശാസ്‌ത്രജ്ഞര്‍ വരെ മതകീയതത്വങ്ങളിലേക്ക്‌ തിരിയുന്നതായാണല്ലോ നാമിപ്പോള്‍ കാണുന്നത്‌. `മാന്‍ ദ അണ്‍നോണ്‍’ എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവും നോബെല്‍ ജേതാവുമായ ഡോ. അലെക്‌സിസ്‌ കാറല്‍ തന്നെ ഒരിക്കല്‍ റീഡേഴ്‌സ്‌ ഡൈജസ്റ്റില്‍ എഴുതിയത്‌ കാണുക: മാനസിക ശക്തി കൈവരിക്കാന്‍ ഉപയുക്തമായ എറ്റവും ശക്തമായ മാര്‍ഗമാണ്‌ പ്രാര്‍ഥന. ഭൂഗുരുത്വാകര്‍ഷണശക്തി പോലുള്ള ഊര്‍ജവുമാണത്‌.

പലതരം ചികിത്സകള്‍ നടത്തി പരാജയപ്പെട്ട്‌ അവസാനം ശാന്തമായ പ്രാര്‍ഥനാ നിര്‍വഹണം കൊണ്ട്‌ മാത്രം രോഗാപീഡാവസ്ഥകളില്‍ നിന്ന്‌ മോചിതരായ പലരെയും ഒരു ഡോക്‌ടറെന്ന നിലക്ക്‌ എനിക്കറിയാം. സ്വയം പ്രസരണശക്തിയുള്ള റേഡിയം മൂലകം പോലെ നമസ്‌കാരം സ്വയം ഉത്തേജനവും ഊര്‍ജവും പ്രസരപ്പിക്കുന്ന ആരാധനാ കര്‍മമാണ്‌. അനന്തമായ ശക്തിവിശേഷങ്ങളുടെ അധിപനായ അല്ലാഹുവില്‍ തന്നെ സ്വയം സമര്‍പിക്കുന്ന നമസ്‌കാരത്തിലൂടെ വിശ്വാസി നേടുന്നത്‌, എപ്പോഴും കെട്ടുപോകാവുന്ന തന്റെ മാനസിക ഊര്‍ജത്തിന്റെ പരിപോഷണമാണ്‌. ഈ ലോകത്തെ ചരിപ്പിക്കുന്ന രക്ഷിതാവില്‍ നിന്നുള്ള അനന്തമായ പ്രചോദകശക്തിയിലേക്ക്‌ നാമറിയാതെ നമ്മെ ഇണക്കിച്ചേര്‍ക്കുകയും ചെയ്യുന്നു നമസ്‌കാരത്തില്‍. പ്രപഞ്ചനാഥന്റെ മഹാശക്തിയുടെ ഒരുഭാഗം നമ്മുടെ ആവശ്യങ്ങള്‍ക്കായി അവന്‍ പകുത്തുതരികയാണെന്നും നമുക്ക്‌ തോന്നും. (How to stop Worrying).

ദിനേന ഉണരുമ്പോള്‍ നിങ്ങളുടെ ആദ്യ ചിന്ത പ്രപഞ്ച സ്രഷാടാവിനെക്കുറിച്ചാവുമ്പോള്‍ ദിവസവും മുഴുവന്‍ അവന്റെ സുരക്ഷയും സമാധാനവും നിങ്ങളെ ചൂഴ്‌ന്നുനില്‍ക്കുന്നു. ഉണര്‍ച്ചയില്‍ തന്നെ ദൈവസ്‌മരണ നിലനിര്‍ത്തുന്ന, അല്ലാഹുവില്‍ അഭയവും രക്ഷയും തേടുന്ന നിങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കാന്‍ എങ്ങനെയാണ്‌ അല്ലാഹുവിനാവുക. പ്രവാചകന്‍ (സ) പറഞ്ഞല്ലോ: “ആരെങ്കിലും സുബ്‌ഹ്‌ നമസ്‌കാരം നിര്‍വഹിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്‌.

അല്ലാഹു അവരെ തന്റെ സംരക്ഷണത്തിലേക്ക്‌ ചേര്‍ക്കുക മാത്രമല്ല, അവരെ തന്റേതുമാത്രമായി പരിഗണിക്കുകയും ചെയ്യുന്നു. ആ ദാസര്‍ക്ക്‌ നേരെയുള്ള ഏത്‌ അതിക്രമവും തനിക്കെതിരെയുള്ള കയേറ്റമായി അല്ലാഹു പറയുകയും ചെയ്യുന്നു.

മറ്റൊരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നതായി പ്രവാചകന്‍ (സ) പറഞ്ഞു: `എന്റെ ഒരു ഉത്തമ ദാസനോട്‌ ആരെങ്കിലും ശത്രുത പുലര്‍ത്തിയാല്‍ ഞാനവനോട്‌ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നു. എന്റെ അടിമ ഞാനവനോട്‌ നിര്‍ബന്ധമാക്കിയതിനേക്കാളുപരി എനിക്കിഷ്‌ടമുള്ള ഒരു കാര്യംകൊണ്ടും എന്നോട്‌ അടുത്തിട്ടില്ല തന്നെ. നിര്‍ബന്ധ കര്‍മ്മങ്ങളുടെ പൂരകങ്ങളായ സുകൃതങ്ങള്‍ മൂലം എന്റെ അടിമ എന്നോട്‌ അടുത്തു കൊണ്ടേയിരിക്കുകയും അങ്ങനെ ഞാനവനെ ഇഷ്‌ടപ്പെടുകയും ചെയ്യും. ഞാനവനെ സ്‌നേഹിച്ചാല്‍ അവന്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ശ്രവണശക്തിയും കാണാനാഗ്രഹിക്കുന്ന ദൃഷ്‌ടിയും ഗ്രഹിക്കാനുപയോഗിക്കുന്ന കരവും നടക്കാനുപയോഗിക്കുന്ന കാലുമെല്ലാം ഞാനായിരിക്കും. നിശ്ചയം, അവനെന്നോട്‌ ചോദിക്കുന്നപക്ഷം ഞാനവന്‌ നല്‍കും. എന്നോട്‌ അഭയം തേടുന്ന പക്ഷം ഞാനവന്‌ അഭയം നല്‍കുക തന്നെ ചെയ്യും.” (ബുഖാരി)

നമസ്‌കാരാദി കര്‍മങ്ങളിലൂടെ അല്ലാഹുവുമായി ഹൃദയബന്ധം സ്ഥാപിക്കുന്നവര്‍ക്ക്‌ അവന്‍ നല്‍കുന്ന അനുഗ്രഹത്തിന്റെ ആധിക്യത്തെക്കുറിച്ചാണ്‌ മേല്‍ ഹദീസ്‌ സൂചിപ്പിക്കുന്നത്‌. അത്തരം ഉത്തമ ദാസര്‍ക്ക്‌ അവരുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രയാസം നേരിടുമ്പോള്‍ അല്ലാഹുവിന്റ സ്‌നേഹകരങ്ങളിലേക്ക്‌ സംരക്ഷണത്തിനും രക്ഷക്കുമായി ഓടിയടുക്കും; കൊച്ചുകുട്ടികള്‍ ഭയത്തില്‍ നിന്ന്‌ രക്ഷതേടാന്‍ മാതാപിതാക്കളുടെ മടിത്തട്ടിലേക്ക്‌ ഓടിയടുക്കുന്നതുപോലെ.

ഇക്കാര്യം തന്നെയാണ്‌ ഒരു ഹദീസില്‍ സൂചിപ്പിക്കപ്പെട്ടത്‌. അതിങ്ങനെ: എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ടാല്‍ നബി(സ) ഉടനെ നമസ്‌കാരത്തിലേക്ക്‌ മുഴുകും.

മനുഷ്യപ്രക്യതിയില്‍ നിലീനമായ അവന്റെ എല്ലാ മാനസിക ആവശ്യങ്ങളെയും നമസ്‌കാരം പൂര്‍ത്തീകരിക്കുന്നു. ഡെയ്‌ല്‍ കാര്‍നീഷെ വീണ്ടും എഴുതുന്നു: `എന്തുകൊണ്ടാണ്‌ മതവിശ്വാസം മനുഷ്യന്‌ ശാന്തിയും സമാധാനവും ആത്മവിശ്വാസവും നല്‍കുന്നതെന്ന്‌ നാം ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അമേരിക്കന്‍ തത്വശാസ്‌ത്രജ്ഞനും സൈക്കോളജിസ്‌റ്റുമായ വില്യം ജെയിംസ്‌ തന്നെ അതിനെക്കുറിച്ച്‌ പറയട്ടെ: `അത്യന്തം ക്ഷോഭിച്ച തിരമാലകളുള്ള സമുദ്രത്തിന്റെ അന്തര്‍ഭാഗങ്ങള്‍ ഏപ്പോഴും വളരെ ശാന്തമായാണ്‌ കാണപ്പെടുന്നത്‌. അവ്വിധം യാഥാര്‍ഥ്യങ്ങളെ എറ്റവും മികച്ച രീതിയില്‍ മനസ്സിലാക്കിയ ഒരാള്‍ക്ക്‌ നിമിഷങ്ങളില്‍ തന്നെ തിരമാലകള്‍ പോലെ പലതരം ജീവാതാവസ്ഥകള്‍ അഭിമുഖീകരിച്ചാലും അതയാളെ പ്രയാസത്തിലാക്കില്ല. അയാളെപ്പോഴും ശാന്തനായിരിക്കും.

അഥവാ, ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച്‌ ശരിയായ ബോധ്യമുള്ള ഒരു യഥാര്‍ഥ സത്യവിശ്വാസി എല്ലായ്‌പ്പോഴും ഉറച്ച മനസ്സുള്ളവനും ശാന്തനും ഏത്‌ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ കെല്‍പുള്ളവനുമായിരിക്കും.

നിങ്ങള്‍ ദുഃഖിതനാണോ, അല്ലെങ്കില്‍ ഉത്‌കണഠകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ, എങ്കില്‍ എന്തുകൊണ്ട്‌ നിങ്ങള്‍ക്ക്‌ ദൈവവിശ്വാസത്തില്‍ അഭയം തേടിക്കൂടാ? ജര്‍മന്‍ തത്വശാസ്‌ത്രജ്ഞനായ ഇമ്മാനുവല്‍ കാന്റ്‌ പറഞ്ഞതു പോലെ: എന്തുകൊണ്ട്‌ നമുക്ക്‌ ദൈവിക വിശ്വാസം മനസ്സില്‍ കാത്തുസൂക്ഷിച്ചുകൂടാ? അത്തരമൊരു വിശ്വാസം നമുക്ക്‌ ആവശ്യവുമാണല്ലോ. ലോകത്തെ നിലനിര്‍ത്തുന്ന, അനന്തമായ ശക്തിയുടെ അധിപനായ ദൈവവുമായി നമുക്ക്‌ എന്തുകൊണ്ട്‌ ഒരു ആത്മബന്ധം സൃഷ്‌ടിച്ചെടുത്തുകൂടാ?’

ഇതു വായിക്കുന്ന എന്റെ സഹൃദയര്‍ ദൈവവിശ്വാസിയോ അതല്ലാത്തവരോ ആയിക്കൊള്ളട്ടെ, അല്ലെങ്കില്‍ വിശ്വാസകാര്യങ്ങളില്‍ സംശയങ്ങള്‍ നിലനിര്‍ത്തുന്നവര്‍ ആയിക്കൊള്ളട്ടെ, അവര്‍ക്കെല്ലാം തീര്‍ച്ചയായും നമസ്‌കാരം ഒരുപാട്‌ പ്രയോജനം ചെയ്യും. കാരണമതിന്‌ ഒരു പ്രാക്‌റ്റിക്കല്‍ സ്വഭാവമാണുള്ളത്‌. പ്രാക്‌റ്റിക്കല്‍ എന്നാല്‍ ഞാനുദ്ദേശിച്ചത്‌, വിശ്വാസിയോ അവിശ്വാസിയോ ആയ എല്ലാ മനുഷ്യന്റെയും മൂന്ന്‌ മാനസികമായ ആവശ്യങ്ങളെ നമസ്‌കാരം പൂര്‍ത്തീകരിച്ചു തരുന്നവെന്നതാണ്‌. അവ താഴെ:

1. നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നതും പ്രയാസപ്പെടുത്തുന്നതുമായ കാര്യങ്ങളെ വാക്കുകളിലേക്ക്‌ പരിവര്‍ത്തിപ്പിക്കാന്‍ നമസ്‌കാരമാണ്‌ നമ്മെ സഹായിക്കുന്നത്‌. അവ്യക്തവും കൃത്യമായ ധാരണയില്ലാത്തതുമായ ഒരു പ്രശ്‌നത്തെ അഭിമൂഖീകരിക്കാന്‍ പലപ്പോഴും അസാധ്യമാണ്‌. നമസ്‌കാരമാവട്ടെ നമ്മുടെ പ്രയാസങ്ങളെ ഒരു വെള്ള പേപ്പറില്‍ എഴുതുന്നത്‌ പോലെയാണ്‌. തീര്‍ച്ചയായും നമ്മുടെ ഒരു പ്രയാസത്തില്‍ നമുക്ക്‌ സഹായം ആവശ്യമാണെങ്കില്‍ അത്‌ ദൈവത്തില്‍ നിന്നാണെങ്കിലും നാമതിലെ വാക്കുകളിലേക്ക്‌ മാറ്റിയെഴുതേണ്ടതുണ്ട്‌.

2. മനസ്സിന്റെ വേദനകളെ പങ്കുവെക്കാനുള്ള മാനസികാവസ്ഥയിലേക്ക്‌ നമസ്‌കാരം നമ്മെ ഉയര്‍ത്തും. പിന്നെയവിടെ ഏകാന്തതയുടെ അന്തരീക്ഷമുണ്ടാവില്ല. നമ്മില്‍ പലര്‍ക്കും എത്ര വലിയ വിഷമമുണ്ടായാലും അത്‌ സഹിക്കാനുള്ള മനക്കരുത്തുണ്ടാവും. ചില പ്രയാസങ്ങള്‍, മറ്റാരോടും പങ്കുവെക്കാന്‍ സാധിക്കാത്ത വിധം തീര്‍ത്തും വൈയക്തികമായിരിക്കും. ഈ സന്ദര്‍ഭങ്ങളിലെല്ലാം നമസ്‌കാരമാണ്‌ നമുക്ക്‌ ഏറെ ആശ്വാസമാവേണ്ടത്‌. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന എല്ലാവര്‍ക്കും മനശ്ശാസ്‌ത്ര വിദഗ്‌ധര്‍ നിര്‍ദേശിക്കുന്ന ഒരേ ഒരു ചികിത്സ, നിങ്ങള്‍ നിങ്ങളുടെ വേദനകള്‍ അടുത്തവരുമായി പങ്കുവെക്കുകയെന്നാണ്‌. ഇനി നമ്മുടെ പ്രയാസങ്ങള്‍ പറയാന്‍ ആരുമില്ലെങ്കില്‍ എന്തിന്‌ മടിക്കണം, നമുക്ക്‌ അല്ലാഹുവിനോട്‌ പറയാമല്ലോ.

3. നമസ്‌കാരം തീര്‍ച്ചയായും കര്‍മനിരതനാവാനുള്ള ഒരു തരം ശക്തി ഉളവാക്കുന്നുണ്ട്‌. കര്‍മനൈരന്തര്യത്തിനുള്ള പ്രാഥമിക ഘട്ടവുമാണത്‌. എന്തെങ്കിലും ഒരു പ്രയോജനം ലഭിക്കാതെ ഒരാളും ദിവസേന നമസ്‌കാരം നിര്‍വഹിക്കുന്നില്ലെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഡോ.അലെക്‌സിസ്‌ കാറല്‍ എഴുതിയത്‌ ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ.

ചുരുക്കത്തില്‍, അല്ലാഹു അതിരറ്റ വാത്സല്യത്തോടയും സ്‌നേഹത്തോടെയും സൃഷ്ടികളോട്‌ പറയുന്നതിപ്രകാരമാണ്‌ : നിങ്ങള്‍ നിങ്ങളുടെ പരിമിതമായ കഴിവിനെ വല്ലാതെ ആശ്രയിക്കരുത്‌. ആ കഴിവിനെ നിങ്ങള്‍ അതിരുകവിഞ്ഞ രീതിയില്‍ അവലംബിച്ചാല്‍ ദൈവികമായ സന്‍മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങള്‍ അകറ്റപ്പെടും. സ്വന്തം ദൗര്‍ബല്യത്തിന്റെയും അജ്ഞതയുടെയും ഇരുണ്ട അറകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും. അതിനാല്‍ വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിലാണ്‌ ശക്തി തേടേണ്ടത്‌.

ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നത്‌ കാണുക: എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കിയവരല്ലാത്ത എല്ലാവരും തെറ്റായ പാതയിലാണ്‌ സഞ്ചരിക്കുന്നത്‌. അതിനാല്‍ നിങ്ങള്‍ എന്റെ സന്മാര്‍ഗം തേടുക. തീര്‍ച്ചയായും നാമത്‌ നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം ഭക്ഷണം നല്‍കിയവരല്ലാത്ത എല്ലാവരും വല്ലാതെ വിശപ്പനുഭവിക്കുന്നവരാണ്‌. അതിനാല്‍ നിങ്ങള്‍ നമ്മോട്‌ ആഹാരം തേടുക, നാമത്‌ നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ നാം ഉടുപ്പിച്ചവരല്ലാത്ത എല്ലാവരും വിവസ്‌ത്രരാണ്‌. അതിനാല്‍ നിങ്ങള്‍ നമ്മോട്‌ വസ്‌ത്രം ചോദിക്കുക, നാമത്‌ നല്‍കും. എന്റെ സൃഷ്ടികളേ, നിങ്ങളില്‍ പലര്‍ക്കും രാപകലുകളില്‍ വീഴ്‌ചകളും തെറ്റുകുറ്റങ്ങളും സംഭവിക്കുന്നവരാണ്‌. നാമാവട്ടെ എല്ലാം തെറ്റുകുറ്റങ്ങളും പൊറുത്തു തരുന്നവനും. അതിനാല്‍ നിങ്ങള്‍ മാപ്പപേക്ഷിക്കുക, നാം മാപ്പ്‌ നല്‍കുന്നതാണ്‌ (മുസ്‌ലിം).

അതിനാല്‍, അല്ലാഹുവിന്റെ സന്മാര്‍ഗത്തില്‍ വഴിതെറ്റിപ്പോയവരെ അവനിലേക്ക്‌ അടുപ്പിക്കാനും അവന്റെ ശക്തികൊണ്ട്‌ അവരുടെ മനസ്സിനെ ഊര്‍ജസ്വലമാക്കാനും ആത്മാര്‍ഥതയോടെ വിശ്വാസികള്‍ കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്‌ വായിക്കുന്ന സഹൃദയര്‍ക്ക്‌ അത്തരമൊരു മാനസികാവസ്ഥ വന്നിരിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌.

(ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലിയുടെ Renew Your Life എന്ന പുസ്‌തകത്തില്‍ നിന്ന്‌)

വിവ. അര്‍ഷ കരീം

Related Post