കുറ്റകൃത്യങ്ങളെ കുടിയൊഴിപ്പിക്കാന്‍ വധശിക്ഷ മതിയാകുമോ?

الكبائرകുറ്റവാസനയെ സംബന്ധിച്ച മന:ശാസ്ത്രപഠനങ്ങളെയും മന:ശാസ്ത്ര-സാമൂഹികശാസ്ത്രജ്ഞന്മാരുടെ നിഗമനങ്ങളെയും ആധുനിക കാലത്തെ മതപണ്‍ധിതന്മാര്‍ പൂര്‍ണമായും തള്ളിക്കളയുന്നില്ലെങ്കിലും കുറ്റങ്ങള്‍ പെരുകാനുള്ള കാരണങ്ങള്‍ ഇതൊന്നുമല്ല എന്നേടത്തുതന്നെയാണ് അവര്‍ ഉറച്ചുനില്‍ക്കുന്നത്. ശിക്ഷയെക്കുറിച്ചുള്ള ഭയാശങ്കകള്‍ കുറയുന്നതോടൊപ്പം തന്നെ ദൈവപ്രോക്തങ്ങളായ നിയമങ്ങളും ദൈവദൂതന്മാരുടെ വചനങ്ങളും നിരാകരിക്കപ്പെടുന്നതിന്റെ അനന്തരഫലമാണ് കുറ്റകൃത്യങ്ങളുടെ ആധിക്യം. ദൈവശാസനകള്‍ ധിക്കരിക്കുക വഴി പരലോകത്ത് കഠിനമായ ശിക്ഷ  ഏറ്റുവാങ്ങേണ്ടി വരുമെന്ന ബോധം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യാന്‍ പേടി തോന്നാത്തത്. പ്രവാചകനായ ഈസാ(അ)അനുശാസിക്കപ്പെട്ടിരിക്കുന്നതായി ബൈബിളില്‍ പറയുന്നത് ഇപ്രകാരം “നിന്റെ വലത്തെ കണ്ണ് നിനക്ക് പാപകാരണമാകുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത്‌ എറിഞ്ഞു കളയുക. ശരീരം മുഴുവന്‍ നരകത്തില്‍ നിപതിക്കുന്നതിനേക്കാള്‍ ഉത്തമം ഒരവയവം നിനക്ക് നഷ്ടപ്പെടുന്നതാണ്”.

പുതിയ നിയമത്തിലെന്നപോലെ പഴയ നിയമത്തിലും ഇതേപോലുള്ള വ്യക്തമായ ശാസനകള്‍ കാണാം. ” ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി വ്യഭിചാരത്തിലേര്‍പ്പെടുന്നുവെങ്കില്‍ വ്യഭിചാരിയും വ്യഭിചാരിണിയും വധിക്കപ്പെടുക തന്നെ വേണം”. മറ്റൊരു വചനം ഇപ്രകാരം” മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച കന്യകയെ ഒരുത്തന്‍ നഗരത്തില്‍ വെച്ച്  കണ്ടു. അവളുമായി ശയിച്ചു. എങ്കില്‍ അവര്‍ രണ്ടുപേരെയും നഗരകവാടത്തില്‍ കൊണ്ടുവന്നു എറിഞ്ഞു  കൊല്ലണം”. കുറ്റവാളികള്‍ക്ക് കഠിനശിക്ഷ തന്നെ നല്‍കണമെന്നാണ് ക്രിസ്തുമതം അനുശാസിച്ചത്. എന്നാല്‍ കാലക്രമേണ മതനിയമങ്ങളില്‍ അയവ് വരുത്തുകയും പുതിയ കാഴ്ചപ്പാടുകളും കണ്ടെത്തലുകളും അംഗീകരിക്കാന്‍ തയ്യാറാവുകയും ശിക്ഷകള്‍ ലഘൂകരിക്കുകയും ചെയ്ത പാശ്ചാത്യലോകം എത്തിപ്പെട്ടിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി നാം മനസ്സിലാക്കിക്കഴിഞ്ഞതാണ്.

കുറ്റവും ശിക്ഷയും സംബന്ധിച്ച് ലോകത്തിലെ ഇതര സിദ്ധാന്തങ്ങളില്‍നിന്ന് വ്യത്യസ്തമായ വീക്ഷണമാണ് ഇസ്ലാമിനുള്ളത്.അതില്‍ പ്രധാനപ്പെട്ടത് കുറ്റവാളികളെ സൃഷ്ടിക്കുന്നതില്‍ സമൂഹത്തിന് അനല്പമായ സ്വാധീനമുണ്ട് എന്നതാണ്. ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ പൊതുസ്വഭാവം, അത് അംഗീകരിച്ചിരിക്കുന്ന സദാചാരമൂല്യങ്ങള്‍ , ആ രാഷ്ട്രത്തിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ , കുറ്റവാളികളുടെ നേരെയുള്ള സമീപനം തുടങ്ങിയ ഘടകങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതിനൊ കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനോ സഹായകമാവുന്നത്‌. വ്യക്തിയെ കുറ്റത്തിലേക്ക് നയിക്കുന്ന എല്ലാ സാഹചര്യങ്ങളും അടച്ചു കളയുകയോ നീക്കം ചെയ്യുകയോ എന്നതാണ് ഇത് സംബന്ധിച്ച ഇസ്‌ലാമിന്റെ മൗലിക കാഴ്ചപ്പാട്. കളവ്, കൊള്ള, കൊല തുടങ്ങിയ കുറ്റങ്ങളിലേക്ക് നയിക്കുന്ന മുഖ്യപ്രേരകം സാമ്പത്തിക പ്രയാസമായിരിക്കാം. അത്തരമൊരു സാഹചര്യം ഇല്ലായ്മ ചെയ്യുന്നതിന് ഇസ്ലാമികരാഷ്ട്രം പ്രതിജ്ഞാബദ്ധമായിരിക്കും. പൌരന്മാരുടെ ആവശ്യം പൂര്‍ത്തീകരിക്കുകയും തുല്യാവസരങ്ങള്‍ നല്‍കുകയും ചൂഷണത്തിന് വിധേയമാവാതെ ഉപജീവനമാര്‍ഗം കണ്ടെത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിന്റെതാണ്. ജോലി ചെയ്തു സമ്പാദിക്കാന്‍ സാധിക്കാത്ത ദുര്‍ബലരോ അംഗവൈകല്യമുള്ളവരോ രോഗികളോ ആണെങ്കില്‍ ബൈത്തുല്‍മാല്‍ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇങ്ങനെ എല്ലാ സാഹചര്യവും ഒരുക്കിയതിന് ശേഷവും ഒരാള്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നുവെങ്കില്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ അയാളെ ശിക്ഷിക്കണം.

അതേപോലെ തന്നെയാണ് ലൈംഗിക കുറ്റങ്ങളുടെ കാര്യവും. ലൈംഗികവികാര പൂര്‍ത്തീകരണം മനുഷ്യന്റെ നൈസര്‍ഗികമായ ശാരീരിക ചോദനയാണ്. അത് പൂര്‍ത്തീകരിക്കാനുള്ള ന്യായമായ മാര്‍ഗമായി  ഇസ്‌ലാം  വിവാഹത്തെ കാണുന്നു. അതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് വെളിയിലുള്ള ലൈംഗിക പ്രേരണക്ക് സഹായകമായിത്തീരുന്ന ആഭാസകരമായ എല്ലാ സംവിധാനങ്ങളെയും അത് കൊട്ടിയടക്കുന്നു. ദൈനംദിന ജീവിതത്തിലും ഒട്ടേറെ വിലക്കുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വസ്ത്രധാരണരീതി, അന്യരായ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സ്വതന്ത്രമായ കൂടിച്ചേരലുകളിലെ നിരോധനം തുടങ്ങി ലൈംഗികാതിക്രമങ്ങളിലേക്കും ആഭാസങ്ങളിലേക്കും വഴുതിവീഴാവുന്ന എല്ലാ മാര്‍ഗങ്ങളും രാഷ്ട്രം അടച്ചുകളയുന്നു. ഇത്തരമൊരു സംശുദ്ധ അന്തരീക്ഷത്തിലും നാല് പേരുടെ സാക്ഷ്യം സാധ്യമാവുംവിധം വ്യഭിചാരത്തി ലേര്‍പ്പെടുന്ന വ്യക്തിയെയാണ് ദാക്ഷിണ്യമില്ലാത്ത ശിക്ഷക്ക് വിധേയമാക്കുന്നത്.

ഇസ്‌ലാമിന്റെ  രണ്ടാമത്തെ സിദ്ധാന്തം കോടതികള്‍ നല്‍കുന്ന കഠിനമായ ശിക്ഷയെക്കുറിച്ചുള്ള ഭയംകൊണ്ട് മാത്രം കുറ്റകൃത്യങ്ങളെ പാടെ ഉന്മൂലനം ചെയ്യാന്‍ പറ്റില്ല എന്നതാണ്. പരലോകത്തെ അല്ലാഹുവിന്റെ കോടതിയില്‍ തന്റെ കര്‍മങ്ങള്‍ക്ക് കണക്ക്  ബോധിപ്പിക്കേണ്ടി വരുമെന്നുള്ള ദൃഡവിശ്വാസത്തിന് മാത്രമേ കുറ്റങ്ങളെ വിപാടനം ചെയ്യാന്‍ സാധിക്കൂ. നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഇതിനെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗ സംഭവം ഉയര്‍ത്തിവിട്ട പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ദല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും, ഇങ്ങ് നമ്മുടെ കേരളത്തില്‍പോലും നിഷ്ടൂരമായ ബലാല്‍സംഗത്തിന്റെയും ലൈംഗികപീഡനത്തിന്റെയും വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നത് ശിക്ഷയെക്കുറിച്ച ഭയം ഇല്ലാത്തതുകൊണ്ട് മാത്രമാണ് എന്ന് അനുമാനിക്കാം. നിയമത്തിന്റെ കണ്ണ് വെട്ടിച്ചും നിയമപാലകരെ സ്വാധീനിച്ചും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗവും നമ്മുടെ നാട്ടില്‍ സുലഭമാണല്ലൊ. അതിനാല്‍ കുറ്റകൃത്യങ്ങള്‍ ദൈവിക ശാസനകളെ ധിക്കരിക്കലാണെന്നും പരലോകത്ത് കഠിനമായ ശിക്ഷക്ക് കാരണമാകുമെന്നുമുള്ള വിശ്വാസം രൂഡമൂലമാകുമ്പോള്‍ മാത്രമേ കുറ്റകൃത്യങ്ങള്‍ കുറയുകയുള്ളൂ.

ഈ വിശ്വാസമുള്ള ഒരു വ്യക്തി വല്ല തെറ്റും ചെയ്തുപൊയെങ്കില്‍  ഈ ലോകത്ത് വെച്ചുതന്നെ ശിക്ഷിക്കപ്പെടാനും ശുദ്ധീകരിക്കപ്പെടാനുമാണ് ആഗ്രഹിക്കുക. ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ കുറ്റവാളിയുടെ മനസ്സ് പാപങ്ങളില്‍നിന്ന് വിമുക്തി നേടുന്നു. ഇസ്‌ലാമിക ശിക്ഷാനിയമത്തിന്റെ ഈ സവിശേഷത കൊണ്ടാണ് കുറ്റവാളികള്‍ നബിതിരുമേനിയുടെ സന്നിധിയില്‍ വന്ന് താന്‍ വ്യഭിചാരം നടത്തിപ്പോയെന്നും, കൊല നടത്തേണ്ടി വന്നുവെന്നും, കളവ് ചെയ്തുവെന്നും മറ്റുമുള്ള കുറ്റങ്ങള്‍  ഏറ്റുപറഞ്ഞതും അന്ത്യനാളില്‍  ശുദ്ധമനസ്കരായി തങ്ങളുടെ രക്ഷിതാവിനെ സമീപിക്കാന്‍ ഈ ലോകത്ത് വെച്ചുതന്നെ തങ്ങളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതും.

ചുരുക്കത്തില്‍ ,തെറ്റ് ചെയ്യാന്‍ ഇടവരാത്ത വിധമുള്ള സാമൂഹിക വ്യവസ്ഥിതി സംജാതമാക്കുന്നതോടൊപ്പം തന്നെ ദൈവഭയവും പരലോകവിശ്വാസവും മനുഷ്യനിലുണ്ടാക്കിക്കൊണ്ട് അവരെ തെറ്റുകുറ്റങ്ങളില്‍ നിന്ന്‌ അകറ്റിനിര്‍ത്തുക എന്ന ഇസ്ലാമിന്റെ കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ് .മുഹമ്മദ്‌ നബി(സ)യുടെ കാലത്ത് നടന്ന കരഛെദം ആകെ ഒന്ന്, എറിഞ്ഞുകൊല്ലല്‍ സംഭവം രണ്ടോ മൂന്നോ മാത്രം. നാനൂറ് വര്‍ഷക്കാലത്തെ ഇസ്‌ലാമിക ഭരണത്തിനിടക്ക് നടന്ന കരഛെദം കേവലം ആറും വ്യഭിചാരത്തിന്റെ പേരില്‍ എറിഞ്ഞു കൊല്ലപ്പെട്ടത് പതിനാലും മാത്രം. പഴയ ഒരു കണക്കുപ്രകാരം, ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പിലുള്ള സുഊദി അറേബ്യയില്‍ പത്തു ലക്ഷം ആളുകളുടെ തോതില്‍ കണക്ക്  ശേഖരിച്ചപ്പോള്‍ കുറ്റവാളികളുടെ തോത് കേവലം 22 ആയിരുന്നു.ഇതേ കാലയളവില്‍ ചില പരിഷ്കൃത രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടെ കണക്ക് (യു എന്‍ അധികൃതര്‍ തിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചത്) ഇപ്രകാരം. ഫ്രാന്‍സ്- 32000, പശ്ചിമജര്‍മനി- 42000, ഫിന്‍ലന്റ്- 63000, കാനഡ- 75000. ഇന്ത്യയില്‍ ഓരോ വര്‍ഷവും രേഖപ്പെടുത്തപ്പെട്ട ബലാല്‍സംഗത്തിന്റെയും ഇതര കുറ്റങ്ങളുടെയും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന വസ്തുത കൂടി  ഇതോടൊപ്പം ചെര്‍ത്തുവായിക്കേണ്ടതാണ്.

ചോദ്യം ഇതാണ്: എന്തുകൊണ്ട് നമ്മുടെ ‘പരിഷ്കൃത’ ലോകത്ത് കുറ്റങ്ങള്‍ അനുക്രമം  അനിയന്ത്രിതമായി പെരുകുന്നു? ‘ക്രൂരവും പൈശാചികവു’ മെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്ന ശിക്ഷകള്‍ നടപ്പുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ എന്തുകൊണ്ട് കുറ്റങ്ങള്‍ അത്ഭുതകരമാം വിധം കുറയുന്നു?

(ആദം ചൊവ്വ)

Related Post