ശവ്വാലിലെ നോമ്പ്സംശയങ്ങളും മറുപടിയും

 

ചോദ്യം: ശവ്വാല്‍ നോമ്പിന്റെ പ്രാധാന്യമെന്ത്?  അത് നിര്‍ബന്ധമാണോ? അത് ഇടവിട്ടാണോ നോല്‍ക്കേണ്ടത്, അതോ തുടര്‍ച്ചയായിട്ടാണോ?
ഉത്തരം:  റമദാന്‍ മാസത്തെ തുടര്‍ന്ന് ശവ്വാലിലെ ആറ് ദിവസത്തെ നോമ്പിന് വലിയ ശ്രേഷ്ഠതയുണ്ട്. നബി (സ) പറയുന്നു. ‘റമദാനില്‍ നോമ്പ് നോല്‍ക്കുകയും തുടര്‍ന്ന് ശവ്വാലിലെ ആറ് നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവന്‍ കാലം മുഴുവന്‍ നോമ്പെടുത്തവനെ പോലെയാണ്’.

(മുസ് ലിം)
ഇമാം നവവി പറയുന്നു. അഥവാ കാലം മുഴുവന്‍ എന്നാല്‍, ഒരു വര്‍ഷം പൂര്‍ത്തിയായി നോമ്പനുഷ്ഠിച്ചവനെ പോലെയാണെന്നാണ്. റമദാന്‍ അവസാനിക്കുമ്പോള്‍ ഈ നോമ്പുകള്‍ നോല്‍ക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാള്‍ക്ക് റമദാനിലെ നോമ്പ് ‘ഖദാഅ്’ വീട്ടാനുണ്ടെങ്കില്‍, ആദ്യം ‘ഖദാഅ്’ വീട്ടാനുള്ള നോമ്പാണ്് എടുക്കേണ്ടത്. ശേഷം ശവ്വാലിലെ ആറ് നോമ്പെടുക്കണം. ഒരാള്‍ ഖദാഅ് വീട്ടാനുള്ള നോമ്പ് വീട്ടുന്നതിന് മുമ്പ് ശവ്വാലിലെ ആറ് നോമ്പ് പിടിച്ചാല്‍, ആ നോമ്പിന്റെ പ്രതിഫലം ലഭിക്കില്ല. കാരണം നിര്‍ബന്ധ നോമ്പ് അവന് പിടിച്ചു വീട്ടാനുണ്ട്. നിര്‍ബന്ധ നോമ്പ് കഴിഞ്ഞതിന് ശേഷമാണ് ഐഛിക നോമ്പ് അവന്‍ എടുക്കേണ്ടത്.
ഇവിടെ നബി (സ) പറഞ്ഞിരിക്കുന്നത് ‘റമദാനിലെ നോമ്പ് പിടിക്കുകയും പിന്നീട് അതിനെ തുടരുകയും’ ചെയ്യുക എന്നാണ്. റമദാനിലെ എല്ലാ നോമ്പും പിടിക്കാത്തവര്‍ ‘ആര് റമദാനില്‍ നോമ്പനുഷ്ഠിച്ചുവോ’ എന്ന വിഭാഗത്തില്‍ പെടില്ല. റമദാനിലെ നോമ്പ് ‘ഖദാഅ്’ ഉള്ളവരെ റമദാനില്‍ നോമ്പനുഷ്ഠിച്ചവര്‍ എന്നു പറയാന്‍ കഴിയില്ല.
ശവ്വാലിലെ നോമ്പ് തുടര്‍ച്ചയായും അല്ലാതെയും പിടിക്കാം. എന്നാല്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠം. നന്മകളില്‍ കൂടുതല്‍ സ്ഥിരിത ലഭിക്കാനും നോമ്പില്ലാത്ത വേളകളിലുണ്ടാകുന്ന അലംഭാവങ്ങളില്‍ നിന്നും മാറി നില്‍ക്കാനും കൂടുതല്‍ അനുയോജ്യമതാണ്.

ശവ്വാല്‍ നോമ്പ് നിര്‍ബന്ധമോ?

നിര്‍ബന്ധ വ്രതാനുഷ്ഠാനമായ റമദാനിലെ നോമ്പിന് ശേഷം ഏറ്റവും പ്രബലമായ സുന്നത്തുകളില്‍ ഒന്നാണ് ശവ്വാല്‍ വൃതം. അത് ‘വാജിബ്’ അല്ല. ശവ്വാലിലെ നോമ്പിന് നിരവധി ശ്രേഷ്ഠതകളുണ്ട്. ആ നോമ്പുകള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ്. 

    ഇബ്‌നു അബ്ബാസ് (റ) നിന്നും നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. നബി (സ) പറഞ്ഞു: ‘റമദാനില്‍ നോമ്പനുഷ്ഠിക്കുകയും ശവ്വാലിലെ ആറ് ദിവസങ്ങളില്‍ അതിനെ തുടരുകയും ചെയ്തവന്‍ ഒരു വര്‍ഷം നോമ്പെടുത്തവനെ പോലെയാണ്’. (മുസ് ലിം)
ഇതിനെ വിശദീകരിച്ചു കൊണ്ട് നബി (സ) പറഞ്ഞു. ‘ഈദുല്‍ ഫിത്വറിന് ശേഷം ശവ്വാലിലെ ആറ് നോമ്പ് ആര് അനുഷ്ഠിക്കുന്നുവോ, അവന്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചവനെ പോലെയാണ്’.
മറ്റൊരു നിവേദനത്തില്‍ കാണാം. ‘ഒരു നന്മക്ക് അല്ലാഹു പത്ത് ഇരട്ടിയാണ് പ്രതിഫലം നല്‍കുന്നത്. ഒരു മാസത്തിന് പത്തു മാസത്തിന്റെ പ്രതിഫലം. അപ്പോള്‍ ശവ്വാലിലെ ആറ് നോമ്പിന് ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ്.
ശാഫിഈ, ഹമ്പലീ മദ്ഹബിന്റെ പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍, ശവ്വാലിലെ ആറ് ദിവസങ്ങളിലെ വ്രതാനുഷ്ഠാന ഒരു വര്‍ഷം നോമ്പെടുക്കുന്നതിന് തുല്യമാണ്. കാരണം ഒരു നന്മക്ക് പൊതുവെയുള്ള പ്രതിഫലം അതിന്റെ പത്തിരട്ടിയാണ്. സുന്നത്ത് നോമ്പുകള്‍ക്ക് അതിന്റെ പത്തിരട്ടി പ്രതിഫലം നല്‍കപ്പെടുമ്പോള്‍ ശവ്വാലിലെ നോമ്പിന് ഒരു വര്‍ഷത്തിന്റെ പ്രതിഫലമാണുള്ളത്.

ശവ്വാലിലെ നോമ്പ് സ്ത്രീകള്‍ എപ്പോള്‍ അനുഷ്ഠിക്കണം?

ചോ: ഈദുല്‍ ഫിത്വറിന് ശേഷം ശവ്വാലിലെ നോമ്പ് വളരെ ശ്രേഷ്ടമാണന്നറിയാം. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവം മൂലം ഏതാനും നോമ്പുകള്‍ എല്ലാ വര്‍ഷവും നോറ്റു വീട്ടാനുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘ഖദാഅ്’ ആയ നോമ്പാണോ ആദ്യമനുഷ്ഠിക്കേണ്ടത്? അതല്ല ശവ്വാലിലെ പ്രബലമായ സുന്നത്ത് നോമ്പുകളാണോ?
ശൈഖ് മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്
ഉത്തരം;  ‘ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും, അതിനെ തുടര്‍ന്ന് ശവ്വാലിലെ ആറ് നോമ്പനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം നോമ്പനുഷ്ഠിച്ചവനെ പോലെയാണ്’

എന്ന പ്രവാചക വചനത്തില്‍ പറഞ്ഞ പ്രകാരം, പ്രതിഫലം പ്രതീക്ഷിക്കുന്ന സ്ത്രീകള്‍ റമദാനിലെ നോമ്പ് ആദ്യം പിടിച്ചു വീട്ടുന്നതാണ് ഉത്തമം. ഹദീസില്‍ സൂചിപ്പിച്ച പ്രകാരമുള്ള പ്രതിഫലം കരസ്ഥമാക്കാന്‍ അതാണ് നല്ലത്.
അവര്‍ക്ക് റമദാനിലെ നോമ്പ് പിന്നീടുള്ള പതിനൊന്ന് മാസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും പിടിച്ചു വീട്ടാനുള്ള അനുവാദമുണ്ട്. ശവ്വാലിലെ നോമ്പിന് നല്‍കപ്പെട്ടിരിക്കു്ന്ന പ്രതിഫലം റമദാനിലെ മുഴുവന്‍ നോമ്പും അനുഷ്ഠിച്ചവര്‍ക്കാണ്. അത് പൂര്‍ത്തീകരിച്ച ശേഷം ശവ്വാലിലെ നോമ്പെടുക്കുന്നതാണ് ഉത്തമം.

 

Related Post