പ്രവാചകനെ നിന്ദിച്ചതില്‍ ഖേദിക്കുന്നുഅര്‍ണോഡ്

പ്രവാചകനെ നിന്ദിച്ചതില്‍ ഖേദിക്കുന്നു; ഇനി ജീവിതം ഇസ് ലാമിന് വേണ്ടി – വാന്‍ഡൂണ്‍

(ഇസ്‌ലാമിനെയും പ്രവാചകനെയും മോശമായി ചിത്രീകരിച്ച ‘ഫിത്‌ന’ എന്ന ഫിലിം സംവിധായകരിലൊരാളും ഹോളണ്ടുകാരനും തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി അംഗവുമായ അര്‍ണോഡ് വാന്‍ഡൂണ്‍ ഇസ്‌ലാം ആശ്ലേഷിച്ച ശേഷം മസ്ജിദുന്നബവി സന്ദര്‍ശിച്ചപ്പോള്‍ ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഉക്കാദ് പത്രവുമായി നടത്തിയ അഭിമുഖം).

ഇസ്‌ലാം ആശ്ലേഷിക്കാനുണ്ടായ പ്രചോദനം?
ഇസ്‌ലാം ആശ്ലേഷിച്ച ശേഷം മുസ്‌ലിംകള്‍ അനുഭവിക്കുന്ന ജീവിത സൗഭാഗ്യത്തിന്റെ രഹസ്യം എനിക്ക് ബോധ്യമായി. ലോകരാഷ്ട്രങ്ങളില്‍ മുസ്‌ലിംകള്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ടെങ്കിലും അവരെല്ലാം നിര്‍ഭയത്തിലും സൗഭാഗ്യത്തിലുമാണ് ജീവിക്കുന്നതെന്നും കാണാം. ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന എന്റെ ഉള്ളിലെ ആ സൗഭാഗ്യത്തിന്റെ വികാരം വിവരണാതീതമാണ്.

താങ്കളുടെ മുന്‍ പാര്‍ട്ടി ഇസ്‌ലാം സ്വീകരണത്തെ എങ്ങനെ നോക്കിക്കാണുന്നു ?

എന്റെ ഇസ്‌ലാം ആശ്ലേഷത്തെ വളരെ കടുത്തതായാണ് എന്റെ മുന്‍ സഹപ്രവര്‍ത്തകള്‍ നോക്കിക്കാണുന്നത്.

 

ഇസ്‌ലാമിനും യൂറോപ്പില്‍ അതിന്റെ വ്യാപനത്തിനും കടുത്ത വിരോധികളാണവര്‍. പക്ഷേ, ഞാനിപ്പോള്‍ വളരെ സൗഭാഗ്യവാനാണ്. അല്ലാഹുവിനോട് തൗഫീഖും സ്ഥിരതയും തേടുന്നു.

മുന്‍പത്തെ താങ്കളുടെ ഇസ്‌ലാമിനോടുള്ള ശത്രുതാ പരമായ നിലപാട് സുവിദിതമാണ്. ഇപ്പോള്‍ ഇസ്‌ലാമിനെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയിലും. ഇത് രണ്ടിനെയും കുറിച്ച് വ്യക്തമാക്കാമോ?

മുന്‍പ് ഇസ്‌ലാമിനെക്കുറിച്ച് യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഇസ്‌ലാമിക വിരുദ്ധരായ ചില തീവ്രവ്യക്തിത്വങ്ങള്‍ നല്കുന്ന വാര്‍ത്തകളാണ് ഞങ്ങള്‍ക്ക് കിട്ടാറുള്ളത്. ഇസ്‌ലാമിനെക്കുറിച്ച് ഞങ്ങള്‍ ഗവേഷണം നടത്തുകയോ പഠിക്കുകയോ ചെയ്തിട്ടുമില്ല. ഇപ്പോഴാണതിന് എനിക്ക് അവസരമുണ്ടായത്. ആ വാര്‍ത്തകള്‍ എത്രമാത്രം അയാഥാര്‍ഥ്യവും അസത്യവുമായിരുന്നു!! അവയൊന്നും ഇസ്‌ലാമിനെക്കുറിച്ചോ പ്രവാചകനെ കുറിച്ചോ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചില്ല. യാഥാര്‍ഥ്യം അറിഞ്ഞപ്പോള്‍ ഞാന്‍ ഇസ്‌ലാമില്‍ പ്രവേശിച്ചു. അതുകൊണ്ടുമാത്രം ഞാന്‍ മതിയാക്കുന്നുമില്ല, യൂറോപ്പിലെ മുഴുവന്‍ രാഷ്ട്രങ്ങളിലെയും മുസ്‌ലിംകളുടെ അവകാശ സംരക്ഷണത്തിന് ഞാന്‍ എന്റെ എല്ലാ കഴിവുകളും ഉപയോഗിക്കുന്നതാണ്. പ്രവാചകനെയും ഇസ്‌ലാമിനെയും ഉപദ്രവിച്ച ആ സമയങ്ങള്‍ക്കു പകരം ഇനിയുള്ള സമയം ഇസ്‌ലാമിനും എല്ലാ മുസ്‌ലിംകള്‍ക്കും വേണ്ടി നീക്കിവെക്കും.

‘ഫിത്‌ന’ എന്ന സിനിമയിലൂടെ ധാരാളമായി റസൂല്‍(സ) തിരുമേനിയെയും ഇസ്‌ലാമിനെയും ദ്രോഹിച്ചു. ഇപ്പോള്‍ എന്തു പറയുന്നു?

‘ഫിത്‌ന’ അടഞ്ഞുപോയ അധ്യായമാണ്. അതിലേക്കിനിയും പോകാനുദ്ദേശിക്കുന്നില്ല. തികച്ചും തെറ്റായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രചിച്ച ആ വിഷയത്തില്‍ അതിയായ ഖേദമുണ്ട്. വരും നാളുകളില്‍ ആ ഭൂതകാലത്തെ മറക്കാന്‍ ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ്. കനേഡിയന്‍ ഇസ്‌ലാമിക പ്രബോധന സംഘവുമായി ചേര്‍ന്നുകൊണ്ട് പ്രവാചകന്റെ സ്വഭാവ ഗുണവിശേഷങ്ങളെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും ലോകോത്തരമായ ഒരു ഫിലിം പുറത്തിറക്കാന്‍ ധാരണയായിട്ടുണ്ട്. അടുത്തുതന്നെ അത് വെളിച്ചം കാണാന്‍ പരിശ്രമിക്കും. എന്റെ മുന്‍പരിചയം പൂര്‍ണമായും ഞാന്‍ ഉപയോഗിക്കും.

ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുതയില്‍ അറിയപ്പെട്ട താങ്കളുടെ ഈ മാറ്റത്തെ എങ്ങനെ വിശേഷിപ്പിക്കാം?

എല്ലാ മനുഷ്യര്‍ക്കും ജീവിതത്തില്‍ തെറ്റുപറ്റാന്‍ ഇടയുണ്ട്. പക്ഷേ ആ പിഴവ് ജീവിത ലക്ഷ്യത്തിലേക്കുള്ള ഒരു നിമിത്തമായേക്കാം. എന്റെ പുതിയ തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത് ഈ ജീവിതാനുഭവമാണ്. അതില്‍ നിന്ന് ഞാന്‍ ധാരാളം പഠിച്ചു. അതെന്റെ ജീവിതത്തിന്റെ പുതിയ തുടക്കമാണ്.

താങ്കളുടെ ഇസ്‌ലാമാശ്ലേഷണം വലിയ പ്രതിഫലനങ്ങളുണ്ടാക്കിയല്ലോ. അവയോട് എന്തു നിലപാട് സ്വീകരിച്ചു?

എന്റെ ഇസ്‌ലാമാശ്ലേഷണത്തില്‍ വലിയ പ്രതിഫലനങ്ങളുയണ്ടായിട്ടുണ്ട്, ഉറപ്പ്. അനുകൂലിച്ചും പ്രതികൂലിച്ചും മറ്റുചിലര്‍ വാര്‍ത്തയില്‍ സംശയിച്ചും. അവിടെയും നിന്നില്ല എന്നെ വഞ്ചകനായി കണ്ടവരുമുണ്ട്. എല്ലാവരോടും എനിക്ക് പറയാനുള്ളത് അതെന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം മാത്രമാണെന്നാണ്. മാധ്യമയുദ്ധത്തിന് ഞാനില്ല.

പിന്തുണച്ചവരോടും പ്രതികൂലിച്ചവരോടും എന്തു പറയുന്നു?

ഇത് എന്റെ ആഗ്രഹമാണ്. ഞാന്‍ ഇസ്‌ലാമിനെ കാണുന്നത് ഒരു പുതിയ ജീവിതമായിട്ടാണ്. അതില്‍ നിന്ന് ഞാന്‍ മാറുകയില്ല. മോശമായ അനുബന്ധ പരാമര്‍ശങ്ങളുണ്ടാകുന്നത് കേവല വിദ്വേഷത്തില്‍ നിന്നും അജ്ഞതകൊണ്ടുമാണ്. പോസിറ്റീവായി പ്രതികരിച്ചവരോടും പിന്തുണച്ചവരോടും നന്ദിയുണ്ട്.

വിശുദ്ധ ഇരുഗേഹങ്ങള്‍ ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍ എന്തു തോന്നി?

ഇരു ഗേഹങ്ങളുടെയും ഭൂമിയില്‍ താങ്കള്‍ പ്രവേശിക്കാമെന്ന് അന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ അവനോട് ഞാന്‍ പറയുമായിരുന്നു നീ തീര്‍ച്ചയായും ഭ്രാന്തനാണെന്ന് എനിക്കു വിശ്വസിക്കാനാവുന്നില്ല ഞാന്‍ നില്ക്കുന്നത് പ്രവാചകന്‍ വളര്‍ന്ന പരിശുദ്ധ ഭൂമിയിലാണെന്ന്. റസൂലിന്റെ ഖബ്‌റിന്റെ മുമ്പില്‍ അവിടുത്തെ മിന്‍പറിന്റെ അരികില്‍, റൗദാ ശരീഫില്‍ നില്ക്കുമ്പോള്‍ എന്റെ വികാരങ്ങളെ എനിക്ക് നിയന്ത്രിക്കാനാകുന്നില്ല. ഞാന്‍ ധാരാളമായി പ്രാര്‍ഥിച്ചു. എന്റെ പാപമോചനത്തിനും മുസ്‌ലിംകള്‍ക്ക് എന്നെക്കൊണ്ട് ഉപകരിക്കാനും. റസൂല്‍(സ)യുടെ മിമ്പറിനു മുന്‍പില്‍ ഞാന്‍ നമസ്‌കരിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സ്വര്‍ഗത്തിലെ ഒരു ഭാഗത്തില്‍ ഞാന്‍ നില്ക്കുന്നതുപോലെ.

ഇസ്‌ലാം മതത്തില്‍ താങ്കള്‍ ദര്‍ശിച്ചത്?

മുസ്‌ലിംകള്‍ അവരുടെ മതത്തോടും പ്രവാചകരോടും സ്‌നേഹമുള്ളവരായിട്ട് ഞാന്‍ കണ്ടു. ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തുന്നവരിലെ അജ്ഞതയും എനിക്ക് ബോധ്യമായി.

ഇരു ഹറമുകളുടെയും വിപുലീകരണത്തെക്കുറിച്ച്…?

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സേവനം ചെയ്യുന്ന വലിയൊരു പുണ്യകര്‍മമാണത്. വിശുദ്ധ ഇരുഹേഗ സേവകന്റെ (അബ്ദുല്ലാ രാജാവ്) ഇതിലുള്ള ആത്മാര്‍ഥത ഞാന്‍ തിരിച്ചറിയുന്നു. അദ്ദേഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു താങ്കള്‍ക്ക് മഹത്തായ പ്രതിഫലം തരട്ടെ എന്ന് പറയാന്‍ എത്രയാണ് ഞാന്‍ കൊതിച്ചത്…!?

റസൂലിന്റെയും(സ) രണ്ടു സുഹൃത്തുക്കളുടെയും ഖബ്‌റരികില്‍ താങ്കള്‍ നിന്നപ്പോള്‍ കണ്ണുനിറഞ്ഞൊഴുകുന്നത് കണ്ടു…?

വളരെയേറെ ദ്രോഹങ്ങള്‍ക്ക് വിധേയനായ ‘സൃഷ്ടികളുടെ നേതാവി’ന്റെ മുമ്പില്‍ യഥാര്‍ഥത്തില്‍ നില്ക്കുന്നപോലെ… അദ്ദേഹത്തിന്റെ ഖബ്‌റിന്റെ മുമ്പില്‍ നിന്നു ഞാന്‍ പ്രതിജ്ഞയെടുത്തു. തിരുമേനി(സ)യുടെ മഹത്തായ സ്വഭാവഗുണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഞാന്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കുക തന്നെ ചെയ്യും.

(അല്‍ആലമുല്‍ ഇസ്‌ലാമി)
വിവ. അബ്ദുസ്സമീഹ് മദനി ആലൂര്‍

അവലംബം: shababweekly.net

 

arnold fonter

Related Post