Main Menu
قناة الجامع لعلوم القرآن - Al-Jami' Channel for Quranic Sciences

റമദാനില്‍ ഒരു സുജൂദ്

maxresdefault

sajid

ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെക്കുറിച്ച് എഴുതാന്‍ ഞാന്‍ അശക്തനാണ്. പരിശുദ്ധമായ ആ അനുഭവത്തെ വരക്കാന്‍ എന്റെ പേന മതിയായെന്ന് വരില്ല. ആത്മീയമായ അനുഭൂതിയാര്‍ന്ന വിശ്വാസവേളയില്‍ ശരീരം മുഴുക്കെ ഭൂമിയോട് ചേര്‍ന്നിരിക്കുന്നു. ഈ നിമിഷത്തില്‍ ആത്മാവ് ആകാശഭൂമികളുടെ രക്ഷിതാവിന്റെ സന്നിധിയിലായിരുന്നു.

സുജൂദിന്റെ, വിധേയത്വത്തിന്റെ നിമിഷങ്ങളാണവ. എത്ര മധുരിതമായ, നിര്‍മലമായ, ആസ്വാദ്യകരമായ അനുഭവമാണത്. നെറ്റിത്തടം ഭൂമിയിലും, ആത്മാവ് ആകാശത്തിന്റെ നെറുകയിലും. അല്ലാഹു പറയുന്നത് ‘സുജൂദ് ചെയ്ത് (അല്ലാഹുവോട്) അടുക്കുക’ യെന്നാണ്. നബി തിരുമേനി(സ) ഈ ആയത്തിനെ വിശദീകരിക്കുന്നുണ്ട് ‘അടിമ അവന്റെ നാഥനോട് ഏറ്റവും അടുത്തെത്തുന്നത് സുജൂദിലൂടെയാണ്. അതിനാല്‍ നിങ്ങള്‍ സുജൂദില്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുക’. (മുസ്‌ലിം)

അടിമത്വത്തിന്റെ അടയാളമാണ് ഈ സുജൂദ്. വിനയത്തിന്റെ പൊന്‍കിരീടമാണത്. അജയ്യനായ അല്ലാഹുവിനോടുള്ള പ്രണയത്തിന്റെ മാനദണ്ഡമാണ് അത്. ദൈവത്തിന് മുന്നിലെ പ്രണാമം. എത്രയാളുടെ സന്മാര്‍ഗന ദര്‍ശനത്തിന് അത് വഴിയൊരുക്കിയിരിക്കുന്നു! എത്ര വിപത്തുകളില്‍ നിന്നും അത് നമ്മെ രക്ഷപ്പെടുത്തിയിരിക്കുന്നു! ലോകരക്ഷിതാവിന്റെ സ്വര്‍ഗീയാരാമത്തിലേക്കുള്ള വഴിയാണത്. എത്ര കണ്ണീര്‍കണങ്ങള്‍ അവിടെ ഉറ്റിവീണിരിക്കുന്നു!

സുജൂദിന്റെ മധുരം ആസ്വദിക്കാന്‍ ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ നാം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. നമുക്ക് സുജൂദിന്റെ പരിശുദ്ധ ലോകത്തേക്ക് സഞ്ചരിക്കാന്‍ സമയമായിരിക്കുന്നു. അപ്പോള്‍ നാം നിര്‍ഭയരാവും. ദൈവത്തിന്റെ അപാരമായ സ്‌നേഹം രുചിച്ചറിയും. പൈശാചിക ചിന്തകളില്‍ നിന്നും അവന്‍ നമ്മെ സംരക്ഷിക്കും. വിശ്വാസം വര്‍ദ്ധിപ്പിക്കും. പരിശുദ്ധ റമദാനിലാവട്ടെ, ഈ സാഷ്ടാംഗം അങ്ങേയറ്റത്തെ അനുഭവമായിരിക്കും.

ശൈഖ് സുല്‍ത്താന്‍ അല്‍ ഉമരി
(Islam Onlive,2013 Jul-03)

Related Post