നോമ്പിന്റെ ലക്ഷ്യം

 

 

الصيام3കേവലം ഭക്ഷണപാനീയങ്ങളുപേക്ഷിക്കലല്ല നോമ്പ് . വ്രതാനുഷ്ഠാനത്തിന് ഉന്നതലക്ഷ്യങ്ങളുണ്ട്. നോമ്പ് നിര്‍ബന്ധമാണെന്നറിയിക്കുന്ന ഖുര്‍ആന്‍ വാക്യം അതുള്‍ക്കൊള്ളുന്നു.(വിശ്വസിച്ചവരേ, നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്കു നിയമമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിയമമാക്കിയിരിക്കുന്നു, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍.البقرة:183))വിശ്വാസികള്‍ ‘തഖ്വ’യുള്ളവരായിത്തീരുകയാണ് വ്രതത്തിന്റെ ലക്ഷ്യമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. നിരന്തരമായ ദൈവസ്മരണ, പരലോകബോധം, ജീവിതത്തില്‍ മുഴുവന്‍ ദൈവകല്പനകളനുസരിക്കുന്നതിലും അല്ലാഹു നിരോധിച്ചതോ, അവനിഷ്ടപ്പെടാത്തതോ ആയ പ്രവൃത്തികള്‍ വര്‍ജിക്കുന്നതിലും നിഷ്കര്‍ഷ എന്നിവ ‘തഖ്വ’യിലുള്‍പ്പെടുന്നു. തെറ്റു ചെയ്യാനുള്ള പ്രേരണകളെ തടുത്തുനിര്‍ത്തി നല്ലതുമാത്രം ചെയ്യുന്നവരായിത്തീ രുകയാണ് തഖ്വയുടെ ഫലം. വ്രതമനുഷ്ഠിക്കുന്നവര്‍ ജീവന്‍ നിലനില്ക്കാനാവശ്യമായ ഭക്ഷണപാനീയങ്ങളും അനുവദനീയമായ ഭാര്യാഭര്‍തൃ സംസര്‍ഗവും ഒരു മാസക്കാലം പകല്‍സമയങ്ങളില്‍ സ്വമേധയാ ഉപേക്ഷി ക്കുന്നു. ചീത്തവാക്കും ദുഷ്പ്രവൃത്തിയും വെടിയുന്നതും, വഴക്കും കലഹവുമുപേക്ഷിക്കുന്നതും നോമ്പിന്റെ പൂര്‍ണതക്കനിവാര്യമാണ് . ഇങ്ങനെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മസംയമനവും മനസ്സിന്റെയും ശരീരാവയവ ങ്ങളുടെയും നിയന്ത്രണവും സാധിക്കുമ്പോഴാണ് യനോമ്പ് ചൈതന്യപൂര്‍ണമാകുന്നത്.(ആര്‍ കള്ളവാക്കും പ്രവൃത്തിയും ഉപേക്ഷിച്ചില്ലയോ അവന്‍ ഭക്ഷണവും പാനീയവുമുപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒട്ടും താല്‍പര്യമില്ല.) എന്ന നബിവചനവും നോമ്പുമുഖേന ഉണ്ടായിത്തീരേണ്ട ജീവിതവിശു ദ്ധിയെ കുറിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ നേടുന്ന ആത്മനിയന്ത്രണവും സംസ്കരണവും നോമ്പുകാലത്തുമാത്രമല്ല, ജീവിതത്തിലുടനീളം നിലനില്ക്കണം. നമസ്കാരം, സകാത്ത്, ഹജ്ജ് എന്നീ മറ്റു പ്രധാന ഇബാദത്തുകളും മനുഷ്യനെ തെറ്റുകളില്‍നിന്ന് തടയുകയും ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. നോമ്പില്‍ ഈ സംസ്കരണ വശം കൂടുതല്‍ പ്രകടമാണ്.

Related Post