നന്‍മകളുടെ വസന്തത്തെ വരവേല്‍ക്കുമ്പോള്‍

നന്‍മകളുടെ വസന്തത്തെ വരവേല്‍ക്കുമ്പോള്‍

എഴുതിയത് ഡോ. വാഇല്‍ ശിഹാബ്   

setup to ramadan

എല്ലാവര്‍ഷവും റജബ് മാസംവന്നെത്തുമ്പോള്‍ ഞാന്‍ പ്രവാചകന്‍ റസൂല്‍ (സ)തിരുമേനിയുടെ പ്രാര്‍ഥന ഓര്‍ക്കുന്നു.’അല്ലാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചൊരിയേണമേ,  ഞങ്ങളെ റമദാനിലെത്തിക്കേണമേ'(ഈ പ്രാര്‍ഥന നിവേദനംചെയ്യപ്പെട്ടിട്ടുള്ള ഹദീസ് ദുര്‍ബലമാണെന്ന് അധികപണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാലും അതിന്റെ ആശയം മുന്നോട്ടുവെക്കുന്നത് നന്മകള്‍ മാത്രമുള്ള വസന്തത്തിന്റെ ശുഭപ്രതീക്ഷയാണ്.) എല്ലാ വിശ്വാസികളുടെയും റമദാനിലേക്കുള്ള തയ്യാറെടുപ്പിനെ ഈ ഹദീസ് ഓര്‍മപ്പെടുത്തുന്നു. മഹാനായ പണ്ഡിതനായ അബ്ദുര്‍റഊഫ് അല്‍മിനാവി തന്റെ ‘ഫൈദുല്‍ ഖദീറി’ല്‍ പറയുന്നത് കാണുക:’ഇബ്‌നുറജബ് പറയുന്നു: നന്മനിറഞ്ഞ മാസങ്ങള്‍ക്ക് സാക്ഷിയാകാന്‍ തനിക്കുസാധിക്കണേയെന്ന് പ്രാര്‍ഥിക്കാന്‍ ഒരു വിശ്വാസിയെ ഈ ഹദീസ് ആഹ്വാനം ചെയ്യുന്നു.’
അഹ്മദ് ബന്ന ഹമ്പലുശ്ശൈബാനി തന്റെ ‘അല്‍ ബൂലൂഗുല്‍ അമാനീ’യില്‍ ഇങ്ങനെ എഴുതി:’നന്മ നിറഞ്ഞ മാസങ്ങളില്‍ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം തേടിക്കൊണ്ടുള്ള പ്രവാചകന്റെ ഈ പ്രാര്‍ഥന പ്രസ്തുത മാസങ്ങള്‍ക്കുള്ള മഹത്വത്തെ സൂചിപ്പിക്കുന്നു.’
അതിനാല്‍ ഓരോ വിശ്വാസിയും ഈ മൂന്നുമാസങ്ങളില്‍ അല്ലാഹുവിനോട് അടുക്കുവാനും അവന്റെ പ്രീതിയും അനുഗ്രഹങ്ങളും കരസ്ഥമാക്കുവാനും അങ്ങേയറ്റം നിഷ്‌കര്‍ഷപുലര്‍ത്തേണ്ടതാണ്.

റജബ് റമദാനിലേക്കുള്ള കവാടം

ഒരു വിശ്വാസി തന്റെ ജീവിതത്തിലുടനീളം നന്മചെയ്യാനും പുണ്യംകരസ്ഥമാക്കാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നു. റജബ് മാസം പിറന്നുവീഴുന്നതോടെ റമദാനിന്റെ പുണ്യം കൈപ്പിടിയിലൊതുക്കാനുള്ള ത്യാഗപരിശ്രമങ്ങള്‍ ആരംഭിക്കുകയായി. പ്രവാചകന്‍ അനുഷ്ഠിക്കാറുണ്ടായിരുന്ന തിങ്കള്‍ , വ്യാഴം  ദിവസങ്ങളിലെ നോമ്പുകള്‍  നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍  സുവര്‍ണാവസരമൊരുക്കുന്നു റജബ്.

റമദാനിലേക്ക് ദിനങ്ങളെണ്ണി ശഅ്ബാന്‍

ശഅ്ബാന്‍ ആരംഭിക്കുന്നതോടെ വളരെ പ്രതീക്ഷകളോടെ നാം കാത്തിരിക്കുന്ന റമദാനിനെ കണ്ടുമുട്ടാന്‍ നമ്മുടെ ഹൃദയങ്ങള്‍ വെമ്പല്‍ കൊള്ളുകയായി. കൂടുതല്‍ നന്മകള്‍ചെയ്യാനുള്ള പ്രേരകമാണ് സത്യത്തില്‍ ശഅ്ബാന്‍.  ശഅ്ബാനിലെ പുണ്യപ്രവൃത്തികളുടെ തേരിലേറിയാണ് നാം റമദാനിലെ കളങ്കരഹിതമായ ആരാധനാകര്‍മങ്ങളിലെത്തുന്നത്.നസാഈ റിപോര്‍ട്ടുചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. ഉസാമ ബിന്‍ സൈദ്(റ) നബി (സ)യോട് ചോദിച്ചു:’ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നതുപോലെ മറ്റുമാസങ്ങളില്‍ താങ്കള്‍ നോമ്പു നോല്‍ക്കുന്നതായി കാണാറില്ലല്ലോ? പ്രവാചകന്‍ (സ) പറഞ്ഞു: ജനങ്ങള്‍ വളരെ അശ്രദ്ധകാണിക്കുന്ന, റജബിനും റമദാനിനുമിടയിലുള്ള  ഒരു മാസമാണിത്. ഈ മാസത്തില്‍ പ്രവര്‍ത്തിക്കുന്ന പുണ്യകരമായ എന്തും ലോകരക്ഷിതാവായ അല്ലാഹുവില്‍ എത്തുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവില്‍ എത്തണം എന്നെനിക്കാഗ്രഹമുണ്ട്. അതിനാല്‍ ഞാന്‍ നോമ്പുനോല്‍ക്കുന്നു.’
റമദാനിലേക്കുള്ള അവസാനഘട്ട മുന്നൊരുക്കങ്ങളാണ് ശഅ്ബാനില്‍ ചെയ്യുന്നത്. അത്തരം മുന്നൊരുക്കങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ മാസത്തിലെ നോമ്പുകളും പ്രാര്‍ഥനകളും. അതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹദീസുകള്‍ പ്രാമാണികമായി രേഖപ്പെടുത്തപ്പെട്ടവയുണ്ട്. ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സ്വഹീഹ് മുസ് ലിമില്‍ വന്ന ഒരു ഹദീസ ് ഇപ്രകാരമാണ്.ആഇശ(റ) പറയുന്നു:’അദ്ദേഹം നോമ്പ് ഒഴിക്കുകയില്ല എന്ന് ഞങ്ങള്‍ പറഞ്ഞുപോകുമാറ് തിരുദൂതര്‍ നോമ്പ് നോല്‍ക്കും. അദ്ദേഹം ഇനി നോമ്പുനോല്‍കുകയില്ല എന്ന് പറഞ്ഞുപോകുമാറ് തിരുദൂതര്‍ നോമ്പൊഴിക്കുകയും ചെയ്യും.’മറ്റൊരു ഹദീസ് ഇപ്രകാരമാണ്. ആഇശഃ (റ) റിപ്പോര്‍ട്ടുചെയ്യുന്നു:’തിരുദൂതര്‍ റമദാനിലല്ലാതെ മറ്റൊരുമാസത്തിലും മുഴുവന്‍നോമ്പും നോല്‍ക്കാറുണ്ടായിരുന്നില്ല.ഏറ്റവും കൂടുതല്‍ നോമ്പനുഷ്ഠിച്ചത് ശഅ്ബാനിലല്ലാതെയുമല്ല.’

റമദാന്‍ അന്തിമലക്ഷ്യം

റമദാനിലെത്തുംവരെ ജീവിക്കാന്‍ കഴിയുകയെന്നത് അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവുമാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളും മാപ്പും കാരുണ്യവും ലഭിക്കുന്ന പുണ്യമാസം. റമദാനിന്റെ ആദ്യരാവ് മുതല്‍ പ്രസ്തുതമാസത്തിന്റെ അവസാനദിനം വരെ  അത് തുടര്‍ന്നുകൊണ്ടിരിക്കും.നബിതിരുമേനി(സ) പറഞ്ഞു:’മുമ്പ് മറ്റൊരു പ്രവാചകനും ലഭിക്കാത്ത 5 ഉത്തമസൗഭാഗ്യങ്ങള്‍ എന്റെസമുദായത്തിന് ലഭിച്ചിരിക്കുന്നു.1.റമദാനിന്റെ ആദ്യരാത്രിയില്‍ അല്ലാഹു തന്റെ ദാസന്‍മാരിലേക്ക് നോക്കുന്നു. അല്ലാഹുവിന്റെ നോട്ടം ലഭിച്ച ഒരു ദാസനെയും അവന്‍ ശിക്ഷിക്കുകയില്ല.2. രാവടുക്കുന്നതോടെ വിശ്വാസിയുടെ വായിന്റെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധപൂരിതമായിരിക്കും. 3. മലക്കുകള്‍ അല്ലാഹുവിന്റെ  ദാസന്‍മാര്‍ക്ക് പൊറുത്തുകൊടുക്കാന്‍ വേണ്ടി സദാസമയം പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കും. 4. സ്വര്‍ഗത്തോട് അല്ലാഹു ആജ്ഞാപിക്കും: എന്റെ വിശിഷ്ടരായ ദാസന്‍മാര്‍ക്കായി സര്‍വസജ്ജീകരണത്തോടെ ഒരുങ്ങിക്കൊള്ളുവിന്‍. അവര്‍ ഇഹലോകജീവിതത്തിലെ എല്ലാ പ്രയാസങ്ങളില്‍നിന്നും മുക്തരായി എന്റെ ബഹുമാനാദരങ്ങള്‍ക്ക് പാത്രീഭൂതരായി എന്റെ ഭവനത്തിലെത്തിച്ചേരാന്‍ പോകുകയാണ്.5. റമദാനിന്റെ അവസാനരാവില്‍ ,അല്ലാഹുവിന്റെ പ്രിയങ്കരരായ  ദാസന്‍മാരുടെ എല്ലാ പാപങ്ങളും അവന്‍ പൊറുത്തുകൊടുക്കുന്നു’ ഇത്രയുമായപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ, അതാണോ ലൈലത്തുല്‍ ഖദ്ര്‍? പ്രവാചകന്‍ പ്രതിവചിച്ചു: അല്ല, തങ്ങളുടെ ജോലി പൂര്‍ത്തിയാക്കിയവര്‍ അവരുടെ വേതനം കരസ്ഥമാക്കുന്നത് നീ കണ്ടിട്ടില്ലേ.(അഹ്മദ് അല്‍ ബസ്സാര്‍)
സ്വര്‍ഗത്തിലെ മഹോന്നതസ്ഥാനം കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരുവന്നും അനുഗ്രഹങ്ങളുടെ പുണ്യപൂക്കാലമാണ് റമദാന്‍.
‘റമദാനിന്റെ വരവോടെ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുന്നു. നരകകവാടങ്ങള്‍ കൊട്ടിയടക്കപ്പെടുന്നു. പിശാചുക്കള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെടുന്നു.(ബുഖാരി, മുസ്‌ലിം)’
ചുരുക്കത്തില്‍, നാമെല്ലാവരും ഏറ്റവും സമാദരണീയമായ, അനുഗ്രഹീതമായ കാലത്താണിപ്പോള്‍. ഈ ഋതുവിലെ ഇരവും പകലും നമുക്ക് പൂര്‍ണായി പ്രയോജനപ്പെടുത്താനാകണം. അതുവഴി അല്ലാഹുവിന്റെ സാമീപ്യം നമുക്ക് കരസ്ഥമാക്കണം. എല്ലാ ഓരോ സദ്കൃത്യങ്ങളും വിലമതിക്കപ്പെടുന്ന സമയമാണിത്. വളരെ  പ്രദീപ്തമായ ഒരു ഹദീസ് കാണുക:
‘യാതൊരു സദ്കൃത്യത്തെയും ചെറുതായിക്കാണാതിരിക്കുക. ഒരുവേള തന്റെ സഹോദരനെ പുഞ്ചിരിക്കുന്ന മുഖവുമായി കാണുന്നതുപോലും'(മുസ് ലിം).

Related Post